കൊറോണ വൈറസ് മഹാമാരിയുടെ പശ്ചാത്തലത്തിൽ എയർ ഇന്ത്യ നടത്തുന്ന ആഗോള ദുരിതാശ്വാസ പ്രവർത്തനങ്ങളെ പ്രകീർത്തിച്ച് പാക്കിസ്ഥാനും. 'നിങ്ങളെയൊർത്ത് അഭിമാനിക്കുന്നു' എന്നാണ് പാക്കിസ്ഥാനിലെ എയർ ട്രാഫിക് കൺട്രോളര്‍ പറഞ്ഞത്. ദുരിതാശ്വാസ സാമഗ്രികളുമായി എയർ ഇന്ത്യ ഇന്ത്യയിൽ നിന്ന് ഫ്രാങ്ക്ഫർട്ടിലേക്ക് പ്രത്യേക വിമാന സർവീസുകൾ നടത്തുന്നുണ്ട്. കൂടാതെ, ലോക്ക്ഡൗൺ കാരണം ഇന്ത്യയിൽ കുടുങ്ങിയ യൂറോപ്യൻ പൗരന്മാരെ നാട്ടിലെത്തിക്കാനുള്ള ശ്രമവും നടത്തുന്നുണ്ട്.
'യൂറോപ്പിലേക്കുള്ള നമ്മുടെ പ്രത്യേക വൈമാനിക പ്രവർത്തനങ്ങളെ പാക്കിസ്ഥാൻ എടിസി പ്രശംസിക്കുന്നത് കേട്ടപ്പോൾ എനിക്കും മുഴുവൻ എയർ ഇന്ത്യ ജീവനക്കാർക്കും വളരെ അഭിമാനകരമായ നിമിഷമായിരുന്നു' അതെന്ന് പ്രത്യേക വിമാനങ്ങളിലെ മുതിർന്ന ക്യാപ്റ്റൻമാരിൽ ഒരാള്‍ വാർത്താ ഏജൻസിയായ ANI യോട് പറഞ്ഞു. ഞങ്ങൾ പാക്കിസ്ഥാന്റെ ഫ്ലൈറ്റ് ഇൻഫർമേഷൻ റീജിയനിൽ (എഫ്ഐആർ) പ്രവേശിക്കുമ്പോൾ, പാക്കിന്റെ എടിസി ഞങ്ങളെ 'അസ്സലാമു അലൈക്കും!’ എന്ന് അഭിവാദ്യം ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.
ഈ മഹാമാരിയുടെ കാലത്ത് നിങ്ങൾ നടത്തുന്ന പ്രവർത്തനങ്ങളിൽ അഭിമാനിക്കുന്നുവെന്നായിരുന്നു പാക് എടിസിയിൽ നിന്നും തുടര്‍ന്നുണ്ടായ പ്രതികരണം. മാത്രവുമല്ല, കാലങ്ങള്‍ക്ക് ശേഷം എയർ ഇന്ത്യ വിമാനത്തിന് കറാച്ചിക്കടുത്തുള്ള വ്യോമപാതയിലൂടെ സഞ്ചരിക്കാനുള്ള അനുമതി നല്‍കുകയും ചെയ്തു. ഇറാൻ വ്യോമപരിധിയിലേക്ക് എയർ ഇന്ത്യ വിമാനം കടന്നപ്പോൾ ഇറാൻ എയർ ട്രാഫിക് കൺട്രോളുമായി ബന്ധപ്പെടാൻ കഴിയാതെ വന്നപ്പോള്‍ കൂടെനിന്ന് സഹായിച്ചതും പാക്കിസ്ഥാനിലെ എയർ ട്രാഫിക് കൺട്രോളര്‍ ആയിരുന്നു. തന്‍റെ വൈമാനിക ജീവിതത്തിലെ ഏറ്റവും ധന്യമായ മുഹൂര്‍ത്തം എന്നാണ് പാക്കിസ്ഥാനില്‍ നിന്നും ലഭിച്ച സ്വപ്നതുല്യമായ വരവേല്‍പ്പിനേയും, നല്ല വാക്കുകളേയും കുറിച്ച് ഫ്രാങ്ക്ഫർട്ടിലേക്ക് വിമാനം പറത്തിയ പ്രധാന പൈലറ്റ് പറയുന്നു.