അമൃത്സര്‍: പഞ്ചാബില്‍ നിന്ന് ആം ആദ്മിയുടെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗ് മത്സരിക്കുമെന്ന് റിപ്പോര്‍ട്ട്. മുഖ്യമന്ത്രിയായി ഭഗവന്ത് മന്‍ അധികാരമേറ്റെടുത്തതിന് പിന്നാലെ ജലന്ധറില്‍ കായിക സര്‍വകലാശാല സ്ഥാപിക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഇതിന്‍റെ ചുമതല ഹര്‍ഭജന്‍ സിംഗിന് നല്‍കുമെന്ന് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഹര്‍ഭജന്‍ സിംഗ് ആം ആദ്മിയുടെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്.
ഹര്‍ഭജന്‍ സിംഗ് ബിജെപിയിലേക്ക് പോകുമെന്ന അഭ്യൂഹവും പരന്നിരുന്നു. എന്നാല്‍ ആം ആദ്മി അധികാരത്തില്‍ എത്തിയതിന് പിന്നാലെ ഹര്‍ഭജന്‍ സിംഗ് അഭിനന്ദനവുമായി രംഗത്തെത്തുകയും ബിജെപി പ്രവേശനവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ നിഷേധിക്കുകയും ചെയ്തു. 'പഞ്ചാബില്‍ അധികാരം പിടിച്ചെടുത്ത ആം ആദ്മിക്കും മുഖ്യമന്ത്രിയായ ഭഗവന്ത് മന്നിനും അഭിനന്ദങ്ങള്‍. എന്‍റെ സുഹൃത്ത് ഈ നിലയില്‍ എത്തിയതില്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുക അദ്ദേഹത്തിന്‍റെ അമ്മയാണ്. ഭഗത് സിങ്ങിന്‍റെ ഗ്രാമമായ ഖത്കർകലനിൽ അദ്ദേഹം പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതില്‍ വളരെ സന്തോഷമുണ്ടെന്നാണ് ഹര്‍ഭജന്‍ സിംഗ് ട്വീറ്റ് ചെയ്തത്. കോണ്‍ഗ്രസ് നേതാവ് നവ്‌ജ്യോത് സിംഗ് സിദ്ദുവിനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചതോടെ ഹര്‍ഭജന്‍ കോണ്‍ഗ്രസിലേക്ക് പോകുമെന്ന വാര്‍ത്തയും വന്നിരുന്നു. ഇത്തരം വ്യാജപ്രചാരണങ്ങള്‍ക്കെല്ലാം ഇപ്പോള്‍ മറുപടിയായാണ് രാജ്യസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഹര്‍ഭജന്‍ സിംഗിന്‍റെ പേര് ആം ആദ്മി നിര്‍ദ്ദേശിച്ചിരിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കേരളമുള്‍പ്പെടെ ആറ് സംസ്ഥാനങ്ങളിലാണ് രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്. മാര്‍ച്ച് ഇരുപത്തിയൊന്നാണ് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുളള അവസാന ദിവസം. മാര്‍ച്ച് 31-നാണ് തെരഞ്ഞെടുപ്പ്. അന്നുതന്നെ വോട്ടെണ്ണലും നടക്കും. പഞ്ചാബ്, കേരളം, അസം, ഹിമാചല്‍ പ്രദേശ്, ത്രിപുര, നാഗാലാന്റ് എന്നീ സംസ്ഥാനങ്ങളിലാണ് രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.