സിംഗപ്പൂര്‍: പലതരത്തിലുള്ള മറവി രോഗത്തിന്റെ ഭീതിയിലാണ് ലോകം. ചികിത്സയോ, മതിയായ കാരണമോ ഇതുവരെ കണ്ടെത്തിയിട്ടില്ലാത്ത അള്‍ഷീമേഴ്സ് എന്ന മറവി രോഗം മൂലം ലോകത്താകെ 40 ദശലക്ഷത്തോളം പേര്‍ പ്രയാസമാനുഭവിക്കുന്നുണ്ട് എന്നാണ് കണക്കക്കപ്പെടുന്നത്. അള്‍ഷീമേഴ്സ് രോഗം പൊതുവില്‍ ലിംഗഭേദമില്ലാതെ വരുന്ന രോഗമായാണ് കണക്കാപ്പെടുന്നത്. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായ നിഗമനമാണ് സിംഗപ്പൂരിലെ നന്‍യാംഗ് സര്‍വകലാശാലയിലെ മലയാളി ഗവേഷക ഡോ. ഷീജയുടെ പഠനം വെളിപ്പെടുത്തുന്നത്.
അള്‍ഷീമേഴ്സ് രോഗം പുരുഷന്‍മാരെ ബാധിക്കുന്നതിനേക്കാള്‍ കൂടുതല്‍ വേഗത്തില്‍ സ്ത്രീകളെ ബാധിക്കാന്‍ ഇടയാകുന്നത് തലച്ചോറിലെ എല്‍ ടി പി (Long Term Potentiation) നാശത്തിന്റെ തോത് സ്ത്രീകളിലാണ് കൂടുതല്‍ എന്നതുകൊണ്ടാണ്. തലച്ചോറിന്റെ മടക്കുകളില്‍ ഒര്‍മ്മകള്‍ സൂക്ഷിക്കുന്ന എല്‍ ടി പി. ഒരു രൂപപ്പെടുന്നത് അനുഭവങ്ങളില്‍നിന്നും അറിവുകളില്‍ നിന്നുമാണ്. അനുഭവം എത്ര തീവ്രതരമാണോ അതനുസരിച്ച് രൂപപ്പെടുന്ന എല്‍ ടി പിയും തീവ്രതരവും കൂടുതല്‍ കാലം നിലനില്‍ക്കുന്നതുമായിരിക്കും. ഡോ. ഷീജയുടെ പഠനമനുസരിച്ച് പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളില്‍ രൂപപ്പെടുന്ന എല്‍ ടി പികള്‍ കൂടുതല്‍ വേഗത്തില്‍ മാഞ്ഞുപോകുന്നു. എലികളില്‍ നടത്തിയ പഠനമാണ് ഇത്തരത്തില്‍ ഒരു നിഗമനത്തില്‍ ന്യൂറോ സയന്റിസ്റ്റുകളെ എത്തിച്ചിരിക്കുന്നത്. ഒരിക്കല്‍ മാഞ്ഞുപോകുന്ന എല്‍ ടി പികള്‍ പിന്നീട് തിരിച്ചെടുക്കാന്‍ സാധ്യമല്ല. അതിനാല്‍ നഷ്ടപ്പെടുന്ന ഓര്‍മ്മകള്‍ എന്നെന്നേക്കുമായാണ് നഷ്ടപ്പെടുന്നത്. അതിതീവ്രമായ അനുഭവങ്ങളില്‍ നിന്ന് രൂപപ്പെടുന്ന എല്‍ ടി പികള്‍ക്ക് ആയുസ്സ് കൂടുതലായിരിക്കും അതുകൊണ്ടുതന്നെ അത് ദീര്‍ഘകാലം നിലനില്‍ക്കും. എന്നാല്‍ അറിവുകളും പുസ്തക ജ്ഞാനവും അത്തരത്തില്‍ തീവ്രമായ എല്‍ ടി പികളെ സൃഷ്ടിക്കുന്നില്ല. അതുകൊണ്ടുതന്നെ അത് നഷ്ടപ്പെടാനുള്ള സാധ്യതയും താരതമ്യേന കൂടുതലായിരിക്കും. ആകാംക്ഷയും അറിയാനുള്ള ആഗ്രഹവും തീവ്രതരമായ കാലമാണ് കുട്ടിക്കാലം. അതുകൊണ്ടാണ് കുട്ടിക്കാലത്ത് പഠിക്കുകയും അറിയുകയും ചെയ്ത കാര്യങ്ങള്‍ കൂടുതല്‍ കാലം ഓര്‍മ്മയില്‍ തങ്ങിനില്‍ക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പ്രധാനപ്പെട്ട പലകാര്യങ്ങളും മറന്നു പോകുന്ന പ്രതിഭാസത്തിലൂടെ ആരംഭിക്കുന്ന അള്‍ഷീമേഴ്സ് ക്രമേണ ഭൂതകാലത്തിലെ ഓര്‍മ്മകള്‍ മാത്രം (കുട്ടിക്കാലത്തെ) അവശേഷിക്കുന്ന ഒരാളായി വ്യക്തിയെ മാറ്റുന്നു. ക്രമേണ അതും മറന്നു പോകുന്നു. പിന്നീട് ഭാഷയും ഭക്ഷണം കഴിക്കുന്ന രീതി തന്നെയും മറന്നുപോകുകയും അതിദയനീയമായ രീതിയില്‍ ജീവിക്കേണ്ടിവരികയുമാണ് ചെയ്യുക. പൂര്‍ണ്ണ ആരോഗ്യവാനാണെങ്കിലും പരസഹായമില്ലാതെ ഒരു അള്‍ഷീമേഴ്സ് രോഗിക്ക് ജീവിതം സാധ്യമല്ല. ഇത് നന്നായി വരച്ചിടാന്‍ മലയാളത്തില്‍ സംവിധായകന്‍ ബ്ലെസി ഒരുക്കിയ 'തന്മാത്ര' എന്ന ചിത്രത്തിന് സാധിക്കുന്നുണ്ട്. ആ ചിത്രത്തില്‍ രോഗിയായി അഭിനയിക്കുന്നത് മോഹന്‍ലാലാണ്. എന്നാല്‍ സിനിമയിലെ മോഹന്‍ലാലിന്റെ കഥാപാത്രത്തിനേക്കാള്‍ കൂടുതല്‍ പ്രായമുള്ളവരെയാണ് സാധാരണയായി അല്‍ഷീമേഴ്സ് ബാധിക്കുക.
പാലക്കാട് ചിതലി സ്വദേശിയാണ് ഡോ. ഷീജ. കുസാറ്റില്‍ നിന്ന് ബയോടെക്നോളജിയില്‍ എം എസ് സി നേടിയ ഷീജ, ജര്‍മ്മനിയില്‍ നിന്നാണ് ഡോക്ടറേറ്റ് നേടിയത്. ഇപ്പോള്‍ സിംഗപ്പൂരിലെ നന്‍യാംഗ് സര്‍വകലാശാലയില്‍ ന്യൂറോ സയന്റിസ്റ്റായി പ്രവര്‍ത്തിക്കുകയാണ്.