ഗവർണറെ തിരിച്ചു വിളിക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതിപക്ഷത്തിന്‍റെ പ്രമേയം തള്ളി എൽഡിഎഫ്. സർക്കാറിനെ കുരുക്കാനാണ് പ്രതിപക്ഷത്തിന്‍റെ നീക്കമെന്ന് എൽഡിഎഫ് കൺവീനർ വിജയരാഘവൻ പറഞ്ഞു. ഇത്തരം നീക്കങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്നും എൽഡിഎഫ് കൺവീനർ വ്യക്തമാക്കി. കേരളത്തിൽ ഭരണ ഘടനാപ്രതിസന്ധിയില്ലെന്നും, വിസിലടിക്കും മുമ്പ് ഗോളടിക്കാനാണ് രമേശ് ചെന്നിത്തലയുടെ ശ്രമമെന്നും വിജയരാഘവൻ തിരുവനന്തപുരത്ത് പറഞ്ഞു.
ഗവർണർക്കെതിരെ നിയമസഭയിൽ പ്രമേയം അവതരിപ്പിക്കാനുള്ള പ്രതിപക്ഷത്തിന്‍റെ നീക്കത്തിൽ പ്രതികരണവുമായി നിയമമന്ത്രി എ.കെ ബാലനും രംഗത്തെത്തിയിരുന്നു. കലക്കുവെള്ളത്തിൽ മീൻപിടിക്കാൻ ആരെയും അനുവദിക്കില്ലെന്ന് ബാലൻ പറഞ്ഞു. 'കേന്ദ്ര-സംസ്ഥാന ബന്ധം വഷളാക്കാൻ ആരെയും അനുവദിക്കില്ല, പൗരത്വ ഭേദഗതി നിയമത്തിൽ സംസ്ഥാനത്തിന് വ്യക്തമായ അഭിപ്രായമുണ്ട്, ഗവർണറുടെ അനുമതി ഇല്ലാതെ സ്യൂട്ട് ഫയൽ ചെയ്തത് തെറ്റാണെന്ന് സുപ്രീം കോടതി പറഞ്ഞാൽ അംഗീകരിക്കുമെന്നും' - ബാലൻ വ്യക്തമാക്കി.
നിയമസഭയുടെ അന്തസ്സ് പരസ്യ പ്രതികരണത്തിലൂടെ ചോദ്യം ചെയ്യുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ തിരിച്ചു വിളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം അവതരിപ്പിക്കാൻ അനുമതി തേടി രമേശ് ചെന്നിത്തല സ്പീക്കർക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. സഭാചട്ടം 130 പ്രകാരമാണ് പ്രതിപക്ഷ നേതാവ് നോട്ടീസ് നൽകിയത്.