74-ാം രക്തസാക്ഷിത്വദിനത്തില്‍ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ അനുസ്മരിച്ച് ചെറുകഥാകൃത്ത് അശോകന്‍ ചെരുവില്‍. ബാരറ്റെ എം. 38 കാലിബർ ഹാൻ്റ് പിസ്റ്റൽ 1934ൽ ബെനിറ്റോ മുസ്സോളനിയുടെ ഫാസിസ്റ്റ് ഇറ്റലിയിൽ നിർമ്മിക്കപ്പെട്ടു. മുസ്സോളനിയുടെ സൈന്യം എത്യോപ്യ ആക്രമിച്ചകാലത്ത് ഇത് ആദ്യമായി ഉപയോഗിക്കപ്പെട്ടു. 1948 ജനുവരി 30ന് ദിവസങ്ങൾ നീണ്ടുനിന്ന ഉപവാസത്തിൻ്റെ ക്ഷീണത്തോടെ ബിർളാഹൗസിലെ പ്രാർത്ഥനാമണ്ഡപത്തിൽ എത്തിയ മാഹാത്മജിയെ ഗോഡ്സെ വെടിവെച്ചു കൊന്നു. അങ്ങനെ ഇറ്റാലിയൻ ഫാസിസം രൂപംകൊടുത്ത ഈ ആയുധം അതിൻ്റെ ഒരു ദൗത്യം നിർവ്വഹിച്ചു. ഇവൻ്റെ ദൗത്യം പൂർത്തിയായിട്ടില്ല. അത് തുടരുകയാണ്. എണ്ണമറ്റ വിഭജനനീക്കങ്ങൾക്ക്, വർഗ്ഗീയകലാപങ്ങൾക്ക്, രക്തച്ചൊരിച്ചലുകൾക്ക്, അഭയാർത്ഥിപ്രവാഹങ്ങൾക്ക് കാരണമായിയെന്നും അശോകന്‍ ചെരുവില്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
ബാരറ്റെ എം. 38 കാലിബർ ഹാൻ്റ് പിസ്റ്റൽ 1934ൽ ബെനിറ്റോ മുസ്സോളനിയുടെ ഫാസിസ്റ്റ് ഇറ്റലിയിൽ നിർമ്മിക്കപ്പെട്ടു. മുസ്സോളനിയുടെ സൈന്യം എത്യോപ്യ ആക്രമിച്ചകാലത്ത് ഇത് ആദ്യമായി ഉപയോഗിക്കപ്പെട്ടു.1945ൽ ഇറ്റലി ബ്രിട്ടനു കീഴടങ്ങിയപ്പോൾ ഇത് ഗ്വാളിയോർ ഇൻഫാൻ്ററി കമാൻ്റർ ജനറൽ വി.വി.ജോഷി ഒരു യുദ്ധവിജയസ്മാരകമായി സൂക്ഷിച്ചു. അവിടെന്ന് ഗ്വാളിയോറിലെ ആയുധക്കച്ചച്ചവടക്കാരനായ ജഗദീഷ് പ്രസാദ് ഗോയലിൻ്റെ കയ്യിലെത്തി. ഗാന്ധിയെ വധിക്കാൻ ആയുധവും ആൾസഹായവും തേടി ഗ്വാളിയോറിലെത്തിയ സവർക്കർ ശിഷ്യൻ നാഥുറാം വിനായക് ഗോഡ്സെ 500 രൂപക്കാണ് ഇത് വാങ്ങിയത്. രഹസ്യമായ ഇടപാടിന് ഗംഗാധർ ദണ്ഡവാതെ, ഡോ.ദത്താത്രേയ പാർച്ചുറെ, ഗംഗാധർ ജാദോവ് സൂര്യദേവ് ശർമ്മ തുടങ്ങി നിരവധിപേർ അദ്ദേഹത്തെ സഹായിച്ചു.
1948 ജനുവരി 30ന് ദിവസങ്ങൾ നീണ്ടുനിന്ന ഉപവാസത്തിൻ്റെ ക്ഷീണത്തോടെ ബിർളാഹൗസിലെ പ്രാർത്ഥനാമണ്ഡപത്തിൽ എത്തിയ മാഹാത്മജിയെ ഗോഡ്സെ വെടിവെച്ചു കൊന്നു. അങ്ങനെ ഇറ്റാലിയൻ ഫാസിസം രൂപംകൊടുത്ത ഈ ആയുധം അതിൻ്റെ ഒരു ദൗത്യം നിർവ്വഹിച്ചു. ഇവൻ്റെ ദൗത്യം പൂർത്തിയായിട്ടില്ല. അത് തുടരുകയാണ്. എണ്ണമറ്റ വിഭജനനീക്കങ്ങൾക്ക്, വർഗ്ഗീയകലാപങ്ങൾക്ക്, രക്തച്ചൊരിച്ചലുകൾക്ക്, അഭയാർത്ഥിപ്രവാഹങ്ങൾക്ക് ഇവൻ കാരണമായി.
ഇവൻ്റെ ആഹ്വാനംകേട്ട് അനുയായികൾ ചരിത്രസ്മൃതിയുറങ്ങുന്ന ഒരു ആരാധനാലയം - ബാബറി മസ്ജിദ് - തകർത്തു. മഹാപണ്ഡിതനായ പ്രൊഫ.കൽബുർഗ്ഗി മുതൽ ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കാനൊരുമ്പെട്ട മുസ്ലീംവൃദ്ധൻ മുഹമ്മദ് അഖ്ലാക്ക് വരെയുള്ളവരെ കൊലപ്പെടുത്തി. നാടിൻ്റെ പ്രതീക്ഷയായിരുന്ന യുവനേതാവ് കെ.വി.സുധീഷിനെ അരിഞ്ഞെറിഞ്ഞു. ജനനേതാവ് പി.ജയരാജനെ വീട്ടിൽക്കയറി ആക്രമിച്ചു ശരീരം തകർത്തു. എത്രകണ്ട് ചോരഭക്ഷിച്ചിട്ടും ഇവൻ്റെ വിശപ്പും ദാഹവും അവസാനിച്ചിട്ടില്ല. ബുദ്ധൻ്റെയും വിവേകാനന്ദൻ്റെയും മഹാത്മജിയുമായും ശ്രീനാരയണഗുരുവിൻ്റെയും നാട്ടിൽ ഇവൻ വാഴ്ച നടത്തുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക