ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ കുറ്റവിമുക്തനാക്കിയ കോടതി വിധിക്കെതിരെ വിമര്‍ശനവുമായി മാധ്യമ പ്രവര്‍ത്തക കെ കെ ഷാഹിന. നെല്ലും പതിരും തിരിച്ചറിയാന്‍ ന്യായാധിപന്മാര്‍ക്ക് സാധിക്കുന്നില്ലെങ്കില്‍ ആ സ്ഥാനത്ത് തുടരരുതെന്ന് ഷാഹിന ഫേസ്ബുക്കില്‍ കുറിച്ചു. ട്രയൽ കോടതി വെറുതെ വിട്ട കേസുകളിൽ ഹൈക്കോടതിയിൽ നിന്ന് മറിച്ചൊരു വിധി വരുന്നത് അത്ര സാധാരണമല്ല. എന്നാൽ ട്രയലിൽ ശിക്ഷിക്കപ്പെട്ട കേസുകളിൽ ഹൈക്കോടതി പ്രതിയെ കുറ്റവിമുക്തനാക്കുന്നത്, അത്ര അസാധാരണവുമല്ലെന്നും ഷാഹിന പറഞ്ഞു. ഫ്രാങ്കോ പീഡനക്കേസില്‍ അപ്പീല്‍ പോകുന്നവര്‍ക്ക് പ്രതീക്ഷക്ക് വകയുണ്ടെന്നും ഡിഫൻസ് ലോയറെ പോലും കടത്തിവെട്ടുന്ന തരത്തിലാണ് കോടതിയുടെ പരാമര്‍ശങ്ങള്‍ എന്നത് നിസാരമായി കാണരുതെന്നും ഷാഹിന കൂട്ടിച്ചേര്‍ത്തു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
വെളുപ്പിനെ മൂന്ന് മണിക്കാണ് വിധിന്യായം വായിച്ചു തീർത്തത്. തുടർന്നും ഉറങ്ങാനായില്ല, because it was damn triggering ?
ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീ എല്ലാ കാര്യങ്ങളും എല്ലാവരോടും വള്ളി പുള്ളി വിടാതെ ഒരേ പോലെ വിശദീകരിച്ചില്ല എന്നതാണ് പ്രതിയെ വെറുതെ വിടാനായി കോടതി കണ്ടെത്തിയ ന്യായം. അവർക്കെതിരെയുള്ള പരാതിയിൽ ഫ്രാൻകോ അന്വേഷണത്തിന് ഓർഡർ ഇട്ടതിന്റെ പ്രതികാരമായാണ് അവർ ബലാത്സംഗകുറ്റം ആരോപിച്ചത് എന്ന് ആവർത്തിച്ചു വാദിച്ചു സ്ഥാപിക്കുകയാണ് കോടതി ചെയ്യുന്നത്. ഇതിനായി,ഡിഫൻസ് ലോയറെ പോലും കടത്തിവെട്ടുന്ന തരത്തിലാണ് കോടതിയുടെ പരാമർശങ്ങൾ. അന്വേഷണത്തിന് ആധാരമായ പരാതി ഉന്നയിച്ച അവരുടെ ബന്ധു, പ്രസ്തുത പരാതി വ്യാജമായിരുന്നു എന്ന് കോടതിയിൽ പറഞ്ഞിട്ടുണ്ട്. എന്നാൽ കോടതി അതെടുക്കാൻ തയ്യാറല്ല, ഒരു അധ്യാപികയായ ഈ ബന്ധു അങ്ങനെ ഒന്നും വെറുതെ കള്ളപ്പരാതി പറയില്ലത്രേ! അവരുടെ സാമൂഹ്യ നിലവാരത്തിലുള്ള ഒരു സ്ത്രീ ഒരു വ്യാജ പരാതി ഉന്നയിക്കില്ലത്രേ! സിസ്റ്റർക്കെതിരെയുള്ള പരാതി വ്യാജമായിരുന്നു എന്ന് അവർ തന്നെ പറഞ്ഞിട്ടും കോടതിക്ക് അത് ബോധ്യമില്ല!
ട്രയൽ കോടതി വെറുതെ വിട്ട കേസുകളിൽ ഹൈക്കോടതിയിൽ നിന്ന് മറിച്ചൊരു വിധി വരുന്നത് അത്ര സാധാരണമല്ല. എന്നാൽ ട്രയലിൽ ശിക്ഷിക്കപ്പെട്ട കേസുകളിൽ ഹൈക്കോടതി പ്രതിയെ കുറ്റവിമുക്തനാക്കുന്നത്, അത്ര അസാധാരണമല്ല താനും. മുന്നിൽ വന്നിട്ടുള്ള രേഖപ്പെടുത്തപ്പെട്ട തെളിവുകൾ മാത്രമാണ് ഹൈക്കോടതി പരിശോധിക്കുക എന്നത് കൊണ്ടാണത്. പക്ഷേ ഈ കേസിൽ അപ്പീലിൽ നല്ല പ്രതീക്ഷയുണ്ട്. കാരണം കുറ്റകൃത്യത്തിനിരയായ സ്ത്രീയുടെ വാക്കുകൾ എങ്ങനെ ഒക്കെ അവിശ്വസിക്കാം, തള്ളിക്കളയാം എന്ന് കണ്ടെത്താൻ വേണ്ടി മാത്രം ദുർവ്യാഖ്യാനം ചെയ്ത് എഴുതിയ ഒരു വിധിയാണ് ഇത്. അവരുടെ വാക്കുകളിലെ സത്യം ഈ വിധിന്യായത്തിൽ നിന്ന് തന്നെ ഹൈക്കോടതിക്ക് വീണ്ടെടുക്കാനാവും എന്ന് പ്രതീക്ഷയുണ്ട്. കോടതികളെ ഒക്കെ ഇനിയും വിശ്വസിക്കാമെങ്കിൽ, ആശ്രയിക്കാമെങ്കിൽ.
ഒന്ന് കൂടി പറയാതെ വയ്യ. നെല്ലും പതിരും വേർതിരിച്ച് എടുക്കാൻ പറ്റാത്തത് കൊണ്ട് എല്ലാ തെളിവുകളും തള്ളിക്കളയുന്നു എന്നാണ് വിധിന്യായം. മുന്നിൽ വരുന്ന വസ്തുതകളിൽ നിന്ന്, ആരോപണങ്ങളിൽ നിന്ന് നെല്ലും പതിരും വേർതിരിക്കലാണ് ന്യായാധിപൻമാരുടെ പണി. അതിന് വയ്യെങ്കിൽ ആ സ്ഥാനത്ത് തുടരുന്നതിൽ വല്ല കാര്യവുമുണ്ടോ?
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക