കേരളാ സംഗീത നാടക അക്കാദമിയുടെ ചെയര്‍മാനായി എംജി ശ്രീകുമാറിനെ നിയമിക്കാന്‍ തീരുമാനിച്ച സിപിഎമ്മിനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാം. കഴിഞ്ഞ വര്‍ഷം ചലച്ചിത്ര അക്കാദമിയില്‍ ഇടത് അനുഭാവമുളളവരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ചെയര്‍മാന്‍ കൂടിയായ കമല്‍ അയച്ച കത്ത് വിവാദമായിരുന്നു. എന്ത് നിയമവിരുദ്ധതയും നെറികേടും കാണിക്കാമെങ്കിലും 'ഇടതുസ്വഭാവം' ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് കരുതുന്ന കേരളത്തിലെ സാംസ്‌കാരിക പ്രമുഖരാരും അതിനെ എതിര്‍ത്തില്ല. അതുകൊണ്ട് സംഗീത നാടക അക്കാദമിയുടെ തലപ്പത്ത് സംഘപരിവാര്‍ അനുകൂലിയെ നിയമിച്ചത് ഏത് ഇടതുപക്ഷത്തെ ശക്തിപ്പെടുത്താനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും സാംസ്‌കാരിക പരാദ ജീവികളും വ്യക്തമാക്കണമെന്നും വി ടി ബല്‍റാം ആവശ്യപ്പെടുന്നു.
വി ടി ബല്‍റാമിന്റെ കുറിപ്പ്
ചലച്ചിത്ര അക്കാദമിയിൽ ജീവനക്കാരായി സിപിഎമ്മുകാരെ പിൻവാതിലിലൂടെ നിയമിക്കുന്നതിന് ശുപാർശ ചെയ്തുകൊണ്ട് അന്ന് ചെയർമാനായിരുന്ന കമൽ പറഞ്ഞത് അത് അക്കാദമിയുടെ ഇടതുപക്ഷ സ്വഭാവം നിലനിർത്താനാണെന്നാണ്. എന്ത് നിയമവിരുദ്ധതയും നെറികേടും കാണിച്ചാണെങ്കിലും "ഇടതുപക്ഷ സ്വഭാവം" ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് കരുതുന്ന കേരളത്തിലെ സാംസ്ക്കാരിക പ്രമുഖരാരും ആ അഴിമതി നിയമനങ്ങളെ നേരിയ തോതിൽ പോലും എതിർക്കാൻ തയ്യാറായില്ല.
അതുകൊണ്ടുതന്നെ, ഇന്ന് കേരള സംഘീത നാടക അക്കാദമിയിലേക്കും മറ്റും തലപ്പത്ത് നടത്തിയിരിക്കുന്ന പുതിയ നിയമനങ്ങൾ ഏത് ഇടതുപക്ഷത്തെ ശക്തിപ്പെടുത്താനാണെന്ന് വിശദീകരിക്കേണ്ടത് പിണറായി വിജയനും കൂട്ടരും മാത്രമല്ല, ഇക്കാലമത്രയും "ഇടതുപക്ഷ"ത്തിന് വേണ്ടി വായിട്ടലച്ചു കൊണ്ടിരുന്ന മുഴുവൻ സാംസ്ക്കാരിക പരാദ ജീവികളുമാണ്.
അതോ, ഇതു തന്നെയാണോ നിങ്ങളൊക്കെ തലയിലേറ്റിനടക്കുന്ന ഈ "ഇടതുപക്ഷം" ?
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക