ഡല്‍ഹി: പെണ്‍കുട്ടികളുടെ വിവാഹപ്രായം 18 ല്‍ നിന്നും 21 വയസാക്കി ഉയര്‍ത്തിയ കേന്ദ്ര സര്‍ക്കാരിന്‍റെ തീരുമാനത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമാണെന്ന് കോണ്‍ഗ്രസ്. ഇത്തരം തീരുമാനങ്ങള്‍ തിരക്കിട്ട് എടുക്കരുതെന്നും വിവാഹപ്രായവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവരുന്ന ചോദ്യങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ വ്യക്തമായി മറുപടി നല്‍കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. സ്റ്റാൻഡിങ് കമ്മിറ്റിക്കോ സെലക്ട് കമ്മിറ്റിക്കോ വിഷയം വിടണമെന്ന് ആവശ്യപ്പെടാനും കോൺഗ്രസ് തീരുമാനിച്ചു. പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്താനുള്ള ബില്ല് ഈ ആഴ്ചയില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിട്ടുണ്ടെങ്കിലും ഇന്നത്തെ സമ്മേളനത്തില്‍ ഈ വിഷയം ഉള്‍പ്പെടുത്തിയിട്ടില്ല.
ഭേദഗതിക്ക് അംഗീകാരം ലഭിച്ചാല്‍ സ്ത്രീകളുടെ വിവാഹപ്രായം 21 വയസായിരിക്കും. ഇന്ത്യയില്‍ നിലവിൽ പുരുഷന്‍റെ വിവാഹപ്രായവും 21 ആണ്. വിവാഹപ്രായം ആൺ, പെൺ ഭേദമന്യേ തുല്യമാക്കാനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. കഴിഞ്ഞ വര്‍ഷത്തെ സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തില്‍ പെണ്‍കുട്ടികളുടെ വിവാഹ പ്രായം ഉയര്‍ത്തുന്നത് സംബന്ധിച്ച് സൂചനകള്‍ നല്‍കിയിരുന്നു. ഇതിന്‍റെ ഭാഗമായി കഴിഞ്ഞ ദിവസം നടന്ന മന്ത്രി സഭാ യോഗത്തിലാണ് വിവാഹപ്രായം ഏകീകരിക്കാനുള്ള നടപടികള്‍ക്ക് അംഗീകാരം നല്‍കിയത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കേന്ദ്രസർക്കാർ മാതൃ ആരോഗ്യസ്ഥിതിയെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച പ്രത്യേകസമിതി നീതി ആയോഗിന് നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് പുതിയ ബില്ലിന് അംഗീകാരം നല്‍കുന്നത്. ഡിസംബർ 2020-നാണ് പ്രത്യേക സമിതി രൂപികരിച്ചത്. ജയ ജയ്റ്റ്‍ലി അധ്യക്ഷയായ പ്രത്യേകസമിതി മാതൃപ്രായം സംബന്ധിച്ചും, മാതൃമരണനിരക്ക് സംബന്ധിച്ചും, അമ്മമാരിൽ പോഷകാഹാരം ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ടുമടക്കം നൽകിയ റിപ്പോർട്ടാണ് ബില്ലിന് അടിസ്ഥാനമാക്കിയിരിക്കുന്നത്.
1978-ലാണ് സ്ത്രീകളുടെ വിവാഹപ്രായം 15-ൽ നിന്ന് 18 ആക്കി ഉയർത്തിയത്. അന്ന് നിലനിന്നിരുന്ന ശാരദാ ആക്ട് ഭേദഗതി ചെയ്തായിരുന്നു ഇത്. മന്ത്രിസഭയുടെ അംഗീകാരം ലഭിച്ച പശ്ചാത്തലത്തിൽ പുതിയ ബില്ലിൽ കേന്ദ്രസർക്കാർ നിലവിലെ ശൈശവവിവാഹ നിരോധനനിയമത്തിലും സ്പെഷ്യൽ മാര്യേജ് ആക്ടിലും ഹിന്ദു മാര്യേജ് ആക്ട് പോലുള്ള വ്യക്തിനിയമങ്ങളിലും മാറ്റങ്ങൾ കൊണ്ടുവരുമെന്നാണ് സൂചന.