ഡല്‍ഹി: ഡല്‍ഹിയിലെ രോഹിണി കോടതിയില്‍ നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ട് ഡി ആര്‍ ഡി ഒ ശാസ്ത്രജ്ഞനെ (ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷന്‍) അറസ്റ്റ് ചെയ്തു. ബോംബ് നിര്‍മ്മിച്ച് അയല്‍ക്കാരനായ അഭിഭാഷകന്‍റെ ബാഗില്‍ ഇദ്ദേഹം ഒളിപ്പിക്കുകയായിരുന്നു. അഭിഭാഷകൻ കേസിൽ ഹാജരാകാൻ കോടതിയിൽ എത്തിയപ്പോൾ ബാഗിലുണ്ടായിരുന്ന ബോംബ് പൊട്ടുകയായിരുന്നു. സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റിരുന്നു. അഭിഭാഷകനോടുള്ള വ്യക്തി വൈരാഗ്യത്തിന്‍റെ പേരിലാണ് ബോംബ് നിര്‍മ്മിച്ച് ലാപ്ടോപ് ബാഗില്‍ സൂക്ഷിച്ചതെന്നാണ് പ്രതി പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. അഭിഭാഷകനെ കൊല്ലാനായിരുന്നു പ്രതിയുടെ പദ്ധതിയെന്ന് പൊലീസ് പറഞ്ഞു.
കോടതി കെട്ടിടത്തിലെ 102-ആം നമ്പര്‍ ചേംബറിനുള്ളിലാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തെ തുടര്‍ന്ന് കോടതി നടപടികള്‍ താത്കാലികമായി നിര്‍ത്തിവെച്ചിരുന്നു. ലാപ്‌ടോപിന്‍റെ ബാറ്ററിയില്‍ ഉണ്ടായ തകരാര്‍ മൂലമാണ് സ്ഫോടനം നടന്നതെന്നായിരുന്നു പ്രാഥമിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ സംഭവ സ്ഥലത്ത് നിന്നും സ്ഫോടക വസ്തുക്കളും ചോറ്റുപാത്രവും പൊലീസ് കണ്ടെടുത്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഡിആർഡിഒ ശാസ്ത്രജ്ഞനെ പൊലീസ് അറസ്റ്റ് ചെയ്തത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഇതിന് മുന്‍പും രോഹിണി കോടതിയില്‍ അനിഷ്ഠ സംഭവങ്ങള്‍ അരങ്ങേറിയിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബറില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടുകയും സംഘത്തലവന്‍ ഉള്‍പ്പെടെ 3 പേര്‍ കോടതിക്കുള്ളില്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. കുപ്രസിദ്ധ ഗുണ്ടാത്തലവനായ ഗോഗിയെ കോടതിയില്‍ ഹാജരാക്കുന്നതിനിടെയായിരുന്നു വെടിവെപ്പ് നടന്നത്. അഭിഭാഷക വേഷത്തിലെത്തിയ രണ്ടുപേര്‍ ഗോഗിയെ വെടിവെച്ച് കൊല്ലുകയായിരുന്നു. ടില്ലു ഗ്യാങ്ങിന്‍റെ ഭാഗമായ അക്രമികള്‍ തമ്മില്‍ കാലങ്ങളായുണ്ടായിരുന്ന പകയാണ് വെടിവെപ്പില്‍ കലാശിച്ചത്. കോടതിക്കുള്ളില്‍ 40 തവണ വെടിയുയിര്‍ത്തിരുന്നു.