ഇത് പ്രതിരോധത്തെ ലോക്ക് ഡൌണ്‍ ചെയ്യും
കൊറോണാ പ്രതിരോധമെന്ന ലക്ഷ്യത്തെ തന്നെ അട്ടിമറിക്കുന്ന രീതിയിൽ ജനലക്ഷങ്ങൾ തെരുവുകളിൽ സഞ്ചരിക്കുന്ന സാഹചര്യമാണിന്ന് രാജ്യമെമ്പാടുമുള്ളത്. ലോക്ക് ഡൗൺ അഞ്ചാം നാളിൽ നിരാലംബരായ കുടിയേറ്റ തൊഴിലാളികളുടെയും കടുംബങ്ങളുടെയും കൂട്ട പലായനങ്ങളുടെ ഹൃദയഭേദകമായ ദൃശ്യങ്ങളാണ് ഇന്ത്യയുടെ പല ഭാഗങ്ങളിൽ നിന്നും വന്നു കൊണ്ടിരിക്കുന്നത്. പിഞ്ചുകുഞ്ഞുങ്ങളും പഴന്തുണികളും പാത്രങ്ങളുമടങ്ങിയ ഭാണ്ഡങ്ങളുമായി സ്ത്രീകളും പുരുഷന്മാരും ദേശീയപാതകളിലൂടെ നൂറുകണക്കിന് കിലോമീറ്റർ നടന്നു നീങ്ങുന്നു.
വെള്ളവും ഭക്ഷണവുമില്ലാതെ തങ്ങളുടെ വിദൂര ഗ്രാമങ്ങളും നാടും ലക്ഷ്യമാക്കി നടന്നു നീങ്ങുകയാണ്. തളർന്നുവീഴുന്നവരുണ്ട്. ഒരു നാട് എത്തിപ്പെട്ട ദുർഗതിയുടെ കാഴ്ചകളാണിത്. വിഭജനകാലത്തെ മനുഷ്യപ ലായനങ്ങളെ അനുസ്മരിപ്പിക്കുന്ന കാഴ്ചകളാണ് ഇതെന്നാണ് പലരും നിരീക്ഷിക്കുന്നത്. അതിനിടയിലാണ് ഇന്നലെ വാരണാസിയിൽ നിന്നും പുല്ലുതിന്നു വിശപ്പടക്കുന്ന കുഞ്ഞുങ്ങളുടെ ചിത്രങ്ങളും വാർത്തയും വന്നത്. വാരാണസിയിലെ (പ്രധാനമന്ത്രിയുടെ മണ്ഡലമാണെന്നാണ് അറിവ്) കൊയ്‌രിപൂർ ഗ്രാമത്തിലെ മുസഹാർ എന്ന ദളിത് വിഭാഗത്തിൽ പെട്ട കുട്ടികളാണ് ഗോതമ്പ് വയലിൽ നിന്ന് പശുക്കൾക്ക് തീറ്റയായി ശേഖരിക്കുന്ന പുല്ല് ഭക്ഷിച്ചത്. ആരാണ് ഈ ദുരവസ്ഥക്ക് ഉത്തരവാദി ?
ഒരു കരുതലുമില്ലാതെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിൻ്റെ ദുരന്ത പരിണതിയാണത്. ഇന്ത്യയെന്നറിയാത്തവർ രാജ്യം ഭരിക്കുന്നതാണീ ദുരവസ്ഥക്ക് കാരണമായിരിക്കുന്നത് ...
നിത്യകൂലിക്കാരുടെ രാജ്യമാണ് ഇന്ത്യ
50 കോടിയിലേറെ മനുഷ്യർ നിത്യകൂലിക്കാരും കരാർ തൊഴിലാളികളുമായ രാജ്യമാണ് ഇന്ത്യ. ഔദ്യോഗിക കണക്കുകൾ പ്രകാരം തന്നെ 18 കോടിയോളം മനുഷ്യർക്ക് വീടുകളില്ല. ആഗോളവൽക്കരണ നയങ്ങൾ സൃഷ്ടിച്ച കാർഷികത്തകർച്ചയും പരമ്പരാഗത ഉപജീപനോപാധികളുടെ നഷ്ടപ്പെടലും രാജ്യമെമ്പാടും കുടിയേറ്റ തൊഴിലാളികളുടെ പ്രവാഹത്തിനും നഗരങ്ങളിലേക്കുള്ള ചേക്കേറലുകൾക്കുമാണ് ഗതിവേഗം കൂട്ടിയത്... സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഏറ്റവും ഭീകരമായ സാമ്പത്തി പ്രതിസന്ധിയിലേക്കാണ് നോട്ടു നിരോധനവും ജി.എസ്.ടി യും ഇന്ത്യയെ തള്ളിവിട്ടത്. അസമത്വങ്ങളുടെ വിളഭൂമിയാക്കി ഇന്ത്യയെ മാറ്റുകയായിരുന്നു കോർപ്പറേറ്റു അനുകൂലനയങ്ങളും പരിഷ്ക്കാരങ്ങളും. കൃഷിയിൽ നിന്നും മറ്റ് ഉപജീവന ഉപാധികളിൽ നിന്നും മഹാ ഭൂപരിക്ഷത്തെയും പറിച്ചെറിഞ്ഞ് കുടിയേറ്റ തൊഴിലാളികളാക്കി രാജ്യമെമ്പാടും ഓടിക്കുകയായിരുന്നു നവലിബറൽ നയങ്ങളിലൂടെ ഭരണാധികാരികൾ.
ഈയൊരു സാമൂഹ്യ സാമ്പത്തീക യാഥാർത്ഥ്യങ്ങളെ കണക്കിലെടുക്കാതെ, അതിന് പരിഹാരം ഉണ്ടാക്കാനുള്ള സാമ്പത്തിക പാക്കേജുകളും കരുതൽ നടപടികളുമില്ലാതെ ഇന്നത്തെ പ്രതിസന്ധിയെ, ജീവിത ദുരന്തങ്ങളെ നമുക്ക് മുറിച്ച് കടക്കാനാവില്ല...