ഇത് അഡലൈഡ്, സൗത്ത് ഓസ്ട്രേലിയയുടെ തലസ്ഥാനം. വിനോദ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടം. പക്ഷെ, ഇത്തവണ പതിവില്ലാത്തവിധം മൂകമാണ് ഈ നാട്. ലോകമെങ്ങും കൊവിഡ്-19 എന്ന മഹാമാരി പെയ്യുമ്പോൾ ഇവിടവും സങ്കടക്കടലിലാണ്. ജനുവരി 25-ന് മെൽബണിലാണ് രാജ്യത്തെ ആദ്യ കൊവിഡ്-19 സ്ഥിരീകരിച്ചത്. ചൈനയിൽ നിന്നും ഇറ്റലിയിൽ നിന്നുമൊക്കെയുളള രോഗവാർത്ത ഓസ്ട്രേലിയ ഗൗരവമായി കണ്ടുതുടങ്ങുന്നതും മെൽബണിൽ കൊവിഡ്-19 സ്ഥിരീകരിച്ചതോടെയാണ്. വുഹാനിൽ നിന്നെത്തിയ ചൈനീസ് പൗരനിലാണ് കൊറോണ കണ്ടെത്തുന്നത്. അതുവരെയുണ്ടായിരുന്ന ജീവിതം, ഭീതിയുടെ ലോകത്തേക്ക് കൺപാർത്തു തുടങ്ങിയിരിക്കുന്നു.
'ഡൗൺ അണ്ടർ' എന്നാണ് ഓസ്ട്രേലിയ അറിയപ്പെടുന്നത്. ലോക്ക് ഡൗണിന്റെ യാഥാർഥ്യത്തിലേക്ക് ഡൗൺ അണ്ടർ ഇതുവരെ കടന്നിട്ടില്ല. പക്ഷെ, ഏതുനിമിഷവും പ്രതീക്ഷിക്കുന്നുണ്ട് ഒരു സമ്പൂർണ്ണ ലോക്ക് ഡൗൺ. അതിന്റെ കാരണം രോഗബാധിതരുടെ എണ്ണത്തിൽ ഓരോദിവസവും ഉണ്ടാകുന്ന വർധന തന്നെ. ഒന്നിൽ നിന്ന് ആരംഭിച്ച രോഗം മാർച്ച് വിടവാങ്ങുമ്പോൾ മൂവായിരത്തിലധികം ആളുകളിലേക്ക് പടർന്നിരിക്കുന്നു. അപ്രതീക്ഷിതവും അവ്യക്തവുമായ രോഗാണുസഞ്ചാരം!.
പള്ളികളിലും മതപരമായ ചടങ്ങുകളിലും തിരക്കുകളൊഴിവാക്കി പങ്കെടുക്കുന്നവരാണ് ഭൂരിഭാഗവും. പക്ഷെ, ജീവിതം താളംതെറ്റിയിരിക്കുന്നു. ദീർഘനിശ്വാസങ്ങൾ വർദ്ധിച്ചിരിക്കുന്നു.
ഓരോനിമിഷവും ആസ്വദിക്കുന്ന ഓസ്ട്രേലിയൻ ജീവിതങ്ങൾക്കുമേൽ കരിനിഴലാണ് കൊവിഡ്-19 സൃഷ്ടിച്ചത്. രാവിലെ തിരക്കിട്ട ജോലിയെങ്കിലും വൈകിട്ട് ബീച്ചിലും സ്വിമ്മിങ് പൂളുകളിലും സന്ദർശനം പതിവാണിവിടെ. സിനിമ പോലെ വിനോദകാഴ്ചകൾ ജീവിതത്തിന്റെ ഭാഗമായി കണ്ട സമൂഹം. ആഴ്ചയുടെ അവസാനം അമ്യൂസ്മെന്റ് പാർക്കുകളും പ്ലെ സെന്ററുകളും ലൈബ്രറികളും ജനസമുദ്രങ്ങളായിരിക്കും. കുട്ടികളുടെ ആഘോഷത്തിന് എന്നുംകൂട്ടിരിക്കുന്ന രക്ഷിതാക്കൾ. പള്ളികളിലും മതപരമായ ചടങ്ങുകളിലും തിരക്കുകളൊഴിവാക്കി പങ്കെടുക്കുന്നവരാണ് ഭൂരിഭാഗവും. പക്ഷെ, ജീവിതം താളംതെറ്റിയിരിക്കുന്നു. ദീർഘനിശ്വാസങ്ങൾ വർദ്ധിച്ചിരിക്കുന്നു.
സമ്പൂർണമായി അടയ്ക്കപ്പെട്ടില്ലെങ്കിലും ഓസ്ട്രേലിയൻ തെരുവുകൾ വിജനമായിതുടങ്ങിയിരിക്കുന്നു. ഡേവിഡ് ജോൺസ് ഉൾടെയുള്ള ഷോപ്പിങ് കേന്ദ്രങ്ങളെല്ലാം അടച്ചുകഴിഞ്ഞു. ആളുകൾ കൂടുന്നിടത്ത് രോഗപ്രതിരോധപ്രവർത്തനങ്ങൾ ജാഗ്രതയോടെ ആരംഭിച്ചുകഴിഞ്ഞിരിക്കുന്നു. വൈറസുകളുടെ വ്യാപനം തടയാൻ മതസ്ഥാപനങ്ങളിലുൾപ്പെടെ സാമൂഹ്യഅകലം (സോഷ്യൽ ഡിസ്റ്റൻസിങ്) നടപ്പാക്കിയിട്ടുണ്ട്. ബീച്ചുകളിലും ജിമ്മുകളിലും ആളാരവം അവസാനിച്ചുകഴിഞ്ഞു. റസ്റ്ററന്റുകളിൽ ഹോം ഡെലിവറി സൗകര്യമേർപ്പെടുത്തി. ഏതാണ്ടെല്ലാ ഓഫീസുകളും വർക്ക് ഫ്രം ഹോം സമ്പ്രദായം കൈക്കൊണ്ടുകഴിഞ്ഞു. വിനോദമേഖലയിലടക്കമുള്ള ആഘാതം സാമ്പത്തികവ്യവസ്ഥയെ ക്ഷീണിപ്പിക്കും. എങ്കിലും മനുഷ്യായുസിന് മുന്നിൽ അതൊന്നും വലുതല്ല എന്ന തിരിച്ചറിവ് ഈ നാടിനുണ്ട്.
എങ്കിലും അതിന് ചില മുൻകരുതലുകൾ നമ്മൾ തന്നെ എടുക്കേണ്ടതുണ്ട്. അതിനാണ് വീട്ടിൽ ഒതുങ്ങുന്നത്. സാമൂഹിക അകലം വൈറസുകളുടെ പിന്മാറ്റത്തിന് കാരണമാകുമെന്ന് പ്രതീക്ഷിക്കാം.
അതേസമയം സൗത്ത് ഓസ്‌ട്രേലിയയിൽ സ്കൂളുകൾ പൂർണമായും പൂട്ടിയിട്ടില്ല. അതിനു പ്രധാനമായും രണ്ട് കാരണങ്ങളാണ് ഗവണ്മെന്റ്നു പറയാൻ ഉള്ളത്. കുട്ടികൾ പൊതുവെ കൊവിഡ്-19 റിസ്ക് കുറവുള്ള ഗ്രൂപ്പ് ആണെന്നും, പല കുട്ടികളുടെയും രക്ഷിതാക്കൾ മെഡിക്കൽ രംഗത്തു പ്രവർത്തിക്കുന്നവരായതിനാൽ കുട്ടികൾ വീട്ടിൽ ഇരുന്നാൽ മെഡിക്കൽ സ്റ്റാഫിന്റെ ഗണ്യമായ കുറവിന് കാരണമാകും എന്നതുമാണ് സർക്കാറിന്റെ വാദം. എന്നാൽ കൊറോണ ഭീതി കാരണം പല കുട്ടികളെയും സ്കൂളിലേക്കയക്കാൻ രക്ഷിതാക്കൾ മടിക്കുന്നു. വീട്ടിലിരിക്കുന്ന കുട്ടികളുടെ പഠനത്തെ ഇത് ബാധിക്കില്ല. കാരണം പ്രത്യേക വിദ്യാഭ്യാസ ആപ്പുകൾ വഴിയാണ് പഠനം സാധ്യമാക്കുന്നത്. കുട്ടികൾ വീട്ടിൽ തന്നെയിരിക്കുമ്പോൾ അവർക്കൊപ്പം കളിക്കുകൂടുകയാണ് ഞാനുൾപ്പെടെയുള്ള രക്ഷിതാക്കൾ. മൊൈബൽ ഫോണുകളുടെയും മറ്റ് ഇലക്ട്രോണിക് സാധനങ്ങളുടെയും ഉപയോഗം കുറയ്ക്കുന്ന രീതിയിൽ പുസ്തവായനയിലേക്ക് അവരെ നയിക്കാൻ പര്യാപ്തമായ ശ്രമങ്ങളുമുണ്ട്. യോഗയും നൃത്തവും സംഗീതവുമൊക്കെയായി ജീവിതം ഒറ്റപ്പെടലിനെ മറികടക്കും. വീട്ടിലുള്ളിൽ പുതിയ ലോകം സംജാതമായിരിക്കുന്നു.
കൊറോണ ആരിലേക്കുമെത്താം. ഓസ്‌ട്രേലിയൻ ആഭ്യന്തര മന്ത്രി പീറ്റർ ഡട്ടണും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണും ചാൾസ് രാജകുമാരനുമൊക്കെ രോഗബാധിതരുടെ പട്ടികയിലുണ്ട്. ഇന്ത്യയിൽ നിന്നുവരുന്ന വാർത്തകൾ മനസ്സിൽ വേദന സൃഷ്ടിക്കുന്നുണ്ട്. അടച്ചുപൂട്ടപ്പെട്ട നാട് ഭയത്തിന്റെ ചിറകിലാണ്. തുടർച്ചയായ രണ്ടുപ്രളയങ്ങളെ അതിജീവിച്ച എന്റെ കേരളം കൊറോണയിൽ നിന്നും കരുത്തോടെ രക്ഷനേടുമെന്ന വിശ്വാസമുണ്ട്. എങ്കിലും അതിന് ചില മുൻകരുതലുകൾ നമ്മൾ തന്നെ എടുക്കേണ്ടതുണ്ട്. അതിനാണ് വീട്ടിൽ ഒതുങ്ങുന്നത്. സാമൂഹിക അകലം വൈറസുകളുടെ പിന്മാറ്റത്തിന് കാരണമാകുമെന്ന് പ്രതീക്ഷിക്കാം. ഓസ്ട്രേലിയയും ആ പ്രതീക്ഷകളിലാണ് അനുനിമിഷം താണ്ടുന്നത്. പുതിയ പുലരിക്കുവേണ്ടിയുള്ള കാത്തിരിപ്പിലാണ് ഞാനും.