ഡല്‍ഹി: മോദി സര്‍ക്കാരിനെ മുട്ടുകുത്തിച്ച കര്‍ഷകരുടെ ഐതിഹാസിക സമരത്തിന് ഇന്നേക്ക് ഒരു വയസ്. സമരം ഒരുവര്‍ഷം പൂര്‍ത്തിയാക്കുന്ന ഇന്ന് പ്രതിഷേധം ശക്തമാക്കാനൊരുങ്ങുകയാണ് കര്‍ഷക സംഘടനകള്‍. സിംഘു, തിക്രി, ഗാസിപ്പൂര്‍ അതിര്‍ത്തികളിലേക്ക് കൂടുതല്‍ കര്‍ഷകരെത്തും. കര്‍ഷകസമരം ഒരു വര്‍ഷം പൂര്‍ത്തിയാകുന്നതുമായി ബന്ധപ്പെട്ട് കനത്ത സുരക്ഷയാണ് ഡല്‍ഹി അതിര്‍ത്തികളില്‍ ഒരുക്കിയിരിക്കുന്നത്. വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചെങ്കിലും മിനിമം താങ്ങുവിലയുള്‍പ്പെടെയുളള ആവശ്യങ്ങള്‍ അംഗീകരിക്കാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് കര്‍ഷകര്‍.
നിയമങ്ങള്‍ തങ്ങള്‍ക്കുവേണ്ടിയുളളതല്ലെന്നും പിന്‍വലിക്കാതെ മടങ്ങില്ലെന്നും പ്രഖ്യാപിച്ച് 2020 നവംബര്‍ 26-നാണ് പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുളള കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് എത്തിയത്. സമരക്കാരെ അതിര്‍ത്തിയില്‍ വെച്ച് പൊലീസ് തടഞ്ഞു. ഇതോടെ സിംഗുവും തിക്രിയും ഗാസിപ്പൂരുമെല്ലാം കര്‍ഷകരുടെ സമര കേന്ദ്രങ്ങളായി. തെരുവിലിറങ്ങിയ കര്‍ഷകര്‍ക്ക് പിന്തുണയുമായി പ്രതിപക്ഷപാര്‍ട്ടികളും സംഘടനകളുമെല്ലാം എത്തിയെങ്കിലും സമരകേന്ദ്രത്തിലേക്ക് അവർ ഒരു രാഷ്ട്രീയ പാര്‍ട്ടിയെയും അടുപ്പിച്ചില്ല. തങ്ങളുടെ സമരത്തില്‍ രാഷ്ട്രീയം കലര്‍ത്താന്‍ കര്‍ഷകര്‍ തയാറല്ലായിരുന്നു.
സമരം ചെയ്യുന്ന കര്‍ഷകരെ തുടക്കത്തില്‍ പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താനാണ് നരേന്ദ്രമോദി സര്‍ക്കാര്‍ ശ്രമിച്ചത്. പിന്നീട് യഥാര്‍ത്ഥ കര്‍ഷകരല്ല തീവ്രവാദികളും ഖാലിസ്ഥാനികളുമാണ് പ്രതിഷേധിക്കുന്നതെന്ന് മുദ്രകുത്താന്‍ ശ്രമിച്ചു. ആ ശ്രമവും പരാജയപ്പെട്ടതോടെ സര്‍ക്കാര്‍ കര്‍ഷകരുമായി ഒത്തുതീര്‍പ്പുചര്‍ച്ചകള്‍ക്ക് തയാറായി. കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരുമായി നടത്തിയ പതിനൊന്ന് ചര്‍ച്ചകളും പരാജയപ്പെടുകയായിരുന്നു. നിയമങ്ങളില്‍ ഭേദഗതികളാവാം പക്ഷേ പിന്‍വലിക്കില്ലെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ പക്ഷം. എന്നാല്‍ നിയമങ്ങള്‍ പിന്‍വലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു കര്‍ഷകര്‍.
പിന്നീട് നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ സുപ്രീംകോടതിയെ സമീപിച്ചു. 2020 ജനുവരി 12-ന് സുപ്രീംകോടതി നിയമങ്ങള്‍ സ്‌റ്റേ ചെയ്തു. ജനുവരി ഇരുപത്തിയാറിന് കര്‍ഷകര്‍ നടത്തിയ ട്രാക്ടര്‍ റാലിയില്‍ സംഘര്‍ഷമുണ്ടായി. ഫെബ്രുവരി ആറിന് ദേശ വ്യാപക ചക്ര സ്തംഭന സമരം നടന്നു. നിരവധി സംസ്ഥാനങ്ങള്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രമേയം പാസാക്കി. കൊടുംതണുപ്പിനെ വകവയ്ക്കാതെ ലക്ഷക്കണക്കിന് സ്ത്രീകളും കുട്ടികളും മുതിര്‍ന്ന പൗരന്മാരും സമരത്തില്‍ പങ്കെടുത്തിരുന്നു. എഴുന്നൂറിലേറേ പേര്‍ക്ക് പ്രതിഷേധത്തിനിടെ ജീവന്‍ നഷ്ടമായി. ഒടുവില്‍ പിന്നോട്ടില്ലെന്ന കര്‍ഷകരുടെ നിശ്ചയദാര്‍ഢ്യത്തിനുമുന്നില്‍ മോദി സര്‍ക്കാരിന് മുട്ടുമടക്കേണ്ടിവന്നു. നവംബര്‍ 19-ന് നിയമങ്ങള്‍ റദ്ദാക്കുകയാണെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക