അനുപമ വിഷയത്തെക്കുറിച്ചും കുട്ടിക്കടത്തുമായി ബന്ധപ്പെട്ടും ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജു ഖാനെതിരെ സമൂഹ മാധ്യമങ്ങളില്‍ വലിയ വിമര്‍ശനമാണ് ഉയരുന്നത്. ഇടത് അനുകൂല പ്രൊഫൈലുകള്‍ പോലും ശിശുക്ഷേമ സമിതിക്കു പറ്റിയ വീഴ്ചകളെയും പാര്‍ട്ടീ സംവിധാനങ്ങള്‍ കുട്ടിക്കടത്തിനു കൂട്ടുനിന്നതിനെതിരെയും ശബ്ദിച്ചു തുടങ്ങിയിരിക്കുന്നു. എഴുത്തുകാരനും ഇടതു സഹയാത്രികനുമായ ബെന്യാമിനാണ് ഏറ്റവും ഒടുവില്‍ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുന്നത്. 'ഇനിയും നാണം കെട്ട ന്യായങ്ങൾ പറയാൻ നിൽക്കാതെ രാജി വച്ച് ഇറങ്ങി പോകണം മി. ഷിജു ഖാൻ ??' എന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്.
എന്നാല്‍, ശിശുക്ഷേമ സമിതിയുടെ പ്രവര്‍ത്തനം സുതാര്യമാണെന്നും സമിതിക്കെതിരെ നടക്കുന്ന പ്രചാരണം തെറ്റാണെന്നും ആവര്‍ത്തിച്ചുകൊണ്ട് കഴിഞ്ഞ ദിവസം ഷിജു ഖാന്‍ രംഗത്തെത്തിയിരുന്നു. പൊതുജനങ്ങള്‍ക്ക് മുന്‍പില്‍ ശിശുക്ഷേമ സമിതിയെ മോശമായി ചിത്രീകരിക്കാനാണ് ഒരു കൂട്ടര്‍ താത്പര്യപ്പെടുന്നത്. ഇത്തരം വ്യാജ പ്രചരണത്തെ പൊതുസമൂഹം തള്ളിക്കളയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അനുപമ വിഷയത്തെക്കുറിച്ചും കുട്ടിക്കടത്തുമായി ബന്ധപ്പെട്ടും തനിക്കെതിരെ ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ക്ക് ഷിജു ഖാന്‍ മറുപടി നല്‍കിയിരുന്നില്ല.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അനുപയുടെ പരാതി ലഭിച്ചിട്ടും എങ്ങനെ ഏത് അനുവാദപത്രത്തിന്റെ പിന്‍ബലത്തിലാണ് ഷിജു ഖാന്‍ കുഞ്ഞിനെ ദത്തു നല്‍കിയതെന്ന് വ്യക്തമാക്കണമെന്നാണ് സമൂഹ മാധ്യമങ്ങളിലൂടെ പലരും ചോദിക്കുന്നത്. നിയമം ലംഘിച്ചുള്ള ദത്ത് മനുഷ്യക്കടത്തല്ലെങ്കില്‍ അത് എന്താണ് എന്നുകൂടി വ്യക്തമാക്കാനുള്ള ബാധ്യത അദ്ദേഹത്തിനുണ്ട്. എന്നാല്‍ വിവാദം അത്രമേല്‍ ഇരമ്പിമറിഞ്ഞിട്ടും പൊതുസമൂഹത്തിനു മുന്നില്‍ വന്ന് കാര്യങ്ങള്‍ വിശദീകരിക്കാന്‍ ശിശുക്ഷേമ സമിതിയുടെ ചെയര്‍മാന്‍കൂടിയായ മുഖ്യമന്ത്രി പിണറായി വിജയനോ ജനറല്‍ സെക്രട്ടറി ഷിജു ഖാനോ ഇതുവരെ തയ്യാറായിട്ടില്ല.