തൃശ്ശൂര്‍: ലളിതകലാ അക്കാദമി പുരസ്ക്കാരം ലഭിച്ച കാര്‍ട്ടൂണുമായി ബന്ധപ്പെട്ട് ബിജെപി ഉയര്‍ത്തിയ പ്രതിഷേധത്തിന് മറുപടിയുമായി കേരളാ കാര്‍ട്ടൂണ്‍ അക്കാദമി. രാജഭരണത്തെപ്പോലും തുള്ളലിലൂടെ കളിയാക്കിയ കുഞ്ചൻ നമ്പ്യാരുടെയും ഇന്ത്യൻ കാർട്ടൂൺ കുലപതി ശങ്കറിൻ്റെയും നാടായ കേരളത്തിന് ഈ വിവാദം അപമാനമാണ്. ആവിഷ്കാരസ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവുമെല്ലാം ജനാധിപത്യത്തിൻ്റെ അടിസ്ഥാന ശിലകളാണ് എന്ന് ഓർമിക്കേണ്ടതുണ്ടെന്നും അക്കാദമി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.
കേരള ലളിതകലാ അക്കാദമിയുടെ ഈ വർഷത്തെ ഓണറബിൾ മെൻഷൻ അവാർഡ് നേടിയ കാർട്ടൂണിനെച്ചൊല്ലി ഉയർന്ന വിവാദം വളരെ ദൗർഭാഗ്യകരമാണ്. വിമർശന കലയാണ് കാർട്ടൂൺ. ഭരണാധികാരികളും പ്രതിപക്ഷവും ഒക്കെ കാർട്ടൂണിൽ വിമർശിക്കപ്പെടാറുണ്ട്. ജനകീയമായതിനാൽ അവ ശ്രദ്ധിക്കപ്പെടുന്നു. ചർച്ച ചെയ്യപ്പെടുന്നു. കൈയ്യടികളും വിമർശനവുമെല്ലാം സ്വാഭാവികം. പക്ഷേ അതിരുവിട്ട ആക്ഷേപങ്ങളും സൈബർ ആക്രമണവും തീർത്തും അപലപനീയമാണ്. അന്നന്നത്തെ വാർത്തകളെ ആസ്പദമാക്കിയാണ് എല്ലാ കാർട്ടൂണിസ്റ്റുകളും വരയ്ക്കുന്നത്. ആവിഷ്കാരസ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവുമെല്ലാം ജനാധിപത്യത്തിൻ്റെ അടിസ്ഥാന ശിലകളാണ് എന്ന് നാം ഓർമിക്കേണ്ടതുണ്ട് - അക്കാദമി കൂട്ടിച്ചേര്‍ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കേന്ദ്ര സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ അപാകതകള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് കാര്‍ട്ടൂണിസ്റ്റ് അനൂപ് രാധാകൃഷ്ണന്‍ വരച്ച കാര്‍ട്ടൂണായിരുന്നു ഈ വര്‍ഷത്തെ ലളിതാകല അക്കാദമിയുടെ പുരസ്‌കാരം നേടിയത്. ഒരു അന്താരാഷ്ട്ര കൂടിക്കാഴ്ച്ചയില്‍ ഇന്ത്യയുടെ പ്രതിനിധിയായി പശുവിന്‍റെ രൂപത്തില്‍ കാവി പുതച്ച സന്യാസിയിരിക്കുന്നതായിട്ടായിരുന്നു കാര്‍ട്ടൂണ്‍. പുരസ്ക്കാരം പ്രഖ്യാപിച്ചതിന് പിന്നാലെ ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രനടക്കമുളള നേതാക്കള്‍ കാർട്ടൂണിനെതിരെ രംഗത്തെത്തിയിരുന്നു. തിരുത്താന്‍ സര്‍ക്കാര്‍ തയാറായില്ലെങ്കില്‍ ഉത്തരവാദികളെ വെറുതെ വിടുമെന്ന് കരുതണ്ട എന്നാണ് കെ സുരേന്ദ്രന്‍ പറഞ്ഞത്.