ചെന്നൈ: നടൻ വിജയ് സേതുപതിക്കെതിരെ വിവാദ പ്രസ്താവനയുമായി തീവ്രഹിന്ദു സംഘടനയായ ഹിന്ദു മക്കൾ കക്ഷി. തേവർ സമുദായ നേതാവിനെ അപമാനിച്ച വിജയ് സേതുപതിയെ ചവിട്ടുന്നവർക്ക് 1001 രൂപ പാരിതോഷികം തരാമെന്നാണ് ഹിന്ദു മക്കൾ കക്ഷി നേതാവ് അർജുൻ സമ്പത്ത് പ്രഖ്യാപിച്ചിരിക്കുന്നത്. തേവർ സമുദായ നേതാവും സ്വാതന്ത്ര്യ സമര സേനാനിയുമായ 'തേവർ അയ്യ'യെന്നു വിളിക്കുന്ന പാസുംപൺ മുത്തുരാമലിംഗ തേവരെ നടൻ അപമാനിച്ചെന്നാണ് ഹിന്ദു മക്കൾ കക്ഷി ആരോപിക്കുന്നത്.
തമിഴ്നാട്ടിലെ ശിവഗംഗ ജില്ലയിൽ നടന്ന തേവർ അയ്യ അനുസ്മരണ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നുവെങ്കിലും പരിപാടിയില്‍ പങ്കെടുക്കാന്‍ താല്‍പര്യമില്ലെന്ന് വിജയ് സേതുപതി വ്യക്തമാക്കിയിരുന്നു. തേവർ അയ്യ എന്നാൽ കാൾ മാർക്സോ ലെനിനോ ഒന്നും അല്ലല്ലോ എന്നാണ് ഇതേക്കുറിച്ച് വിജയ് സേതുപതി പ്രതികരിച്ചത്. ഇതിൽ പ്രകോപിതരായാണ് ഹിന്ദുമക്കൾ കക്ഷിയുടെ വിവാദപ്രസ്താവന.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഈയാഴ്ച ആദ്യം ബെംഗളൂരു വിമാനത്താവളത്തില്‍ വിജയ് സേതുപതിയെ ആക്രമിക്കാനുള്ള ശ്രമം നടന്നിരുന്നു. അതിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തിരുന്നു. ഈ ദൃശ്യങ്ങളുടെ ഒരു സ്ക്രീൻഷോട്ടടക്കമുള്ള പോസ്റ്ററാണ് ഹിന്ദു മക്കൾ കക്ഷിയുടെ ട്വിറ്റർ ഹാൻഡിൽ പുറത്തുവിട്ടിരിക്കുന്നത്. നേരത്തെയും സമാനമായ വിവാദ പ്രഖ്യാപനങ്ങള്‍ നടത്തി വാര്‍ത്തകളില്‍ ഇടംപിടിച്ച സംഘടനയാണ് ഹിന്ദു മക്കള്‍ കക്ഷി.