ഡല്‍ഹി: ടി20 ലോകകപ്പില്‍ പാകിസ്ഥാനെതിരെ കനത്ത തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിക്കെതിരെ കടുത്ത സൈബര്‍ - വര്‍ഗ്ഗീയ ആക്രമണമാണ് നടന്നത്. തുടര്‍ന്ന് മുഹമ്മദ് ഷമിയെ പിന്തുണച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലി രംഗത്തെത്തിയിരുന്നു. മതത്തിന്റെ പേരില്‍ വിവേചനം കാണിക്കുന്നത് ഒരു മനുഷ്യന് ചെയ്യാന്‍ പറ്റുന്ന ഏറ്റവും മോശം പ്രവൃത്തിയാണെന്നും, നട്ടെല്ലില്ലാത്തവരാണ് ഷമിക്കെതിരെ വിദ്വേഷ പ്രചാരണം നടത്തുന്നതെന്നും കോഹ്‌ലി പറഞ്ഞിരുന്നു.
ഇതിനുപിന്നാലെ വിരാട് കോഹ്‌ലിക്കെതിരെയും കനത്ത സൈബര്‍ ആക്രമണമാണ് നടക്കുന്നത്. അദ്ദേഹത്തിന്‍റെ ഭാര്യ അനുഷ്‌കാ ശര്‍മയേയും 10 മാസം പ്രായമുള്ള മകളെപ്പോലും വെറുതെ വിടില്ലെന്നാണ് സൈബര്‍ ഗുണ്ടകളുടെ തിട്ടൂരം. കുഞ്ഞിനെ ബലാല്‍സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്നുമുണ്ട്. ടി20 ലോകകപ്പില്‍ പാകിസ്ഥാനെതിരായ മത്സരത്തില്‍ ഒരോവറില്‍ ഷമി 17 റണ്‍സ് വഴങ്ങിയിരുന്നു. ആ കളിയില്‍ ഇന്ത്യ 10 വിക്കറ്റിനാണ് പരാജയപ്പെട്ടത്. ഷമി പണം വാങ്ങി ലോക കപ്പില്‍ ഇന്ത്യയെ തോല്‍പ്പിച്ചുവെന്നാണ് തീവ്ര ഹിന്ദുത്വ പ്രവര്‍ത്തകരുടെ ആരോപണം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ദുബായ് ഇന്‍റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഒക്ടോബര്‍ 24ന് നടന്ന പാകിസ്ഥാനെതിരായ മത്സരത്തിലെ പരാജയമാണ് മുഹമ്മദ് ഷമിക്കെതിരായ സൈബര്‍ ആക്രമണത്തിന് കാരണമായത്. മത്സരം നടന്ന് ഒരാഴ്ചയ്ക്ക് ശേഷമാണ് വിരാട് കോഹ്‌ലി ഷമിക്ക് പിന്തുണയുമായി രംഗത്തെത്തിയത്. ഇതിന് പിന്നാലെ കോഹ്ലിക്കും, അനുഷക ശര്‍മക്കുമെതിരെ സൈബര്‍ ആക്രമണങ്ങള്‍ ഉയര്‍ന്നിരുന്നെങ്കിലും പിന്നീട് 9 മാസം പ്രായമുള്ള കുഞ്ഞിന് നേരെയും സൈബര്‍ ആക്രമണം തിരിയുകയായിരുന്നു.
സൈബര്‍ ഇടങ്ങളില്‍ ഇരുന്ന് മുഖം പോലും വെളിയില്‍ കാണിക്കാതെയുള്ള ആക്രമണമാണ് ഒരു വിഭാഗം നടത്തുന്നത്. എന്നാല്‍ അതുപോലെ ഒളിഞ്ഞിരുന്ന് ആക്രമിക്കാന്‍ പറ്റുന്ന ഒരു കളിയല്ല ക്രിക്കറ്റ്. ഇന്ത്യന്‍ ടീമിലെ മുന്‍ നിര താരങ്ങളില്‍ ഒരാളാണ് ഷമി. ഒരു മതത്തിന്‍റെ പേരില്‍ തന്‍റെ കൂടെയുള്ള കളിക്കാരെ മാറ്റി നിര്‍ത്താന്‍ തനിക്ക് സാധിക്കില്ലായെന്നായിരുന്നു കോഹ്ലിയുടെ പ്രതികരണം. ഷമിയ്ക്ക് ടീമിന്‍റെ പിന്തുണയുണ്ടെന്നും യാതൊരു വിവേചനവും ടീമിലില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.