ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ലേഖിംപൂര്‍ ഖേരിയില്‍ കര്‍ഷകരെ വാഹനം ഓടിച്ചുകയറ്റി കൊന്ന സംഭവത്തില്‍ പ്രതികരിക്കുകയോ അനുശോചിക്കുകയോ ചെയ്യാതെ പ്രധാനമന്ത്രി നരേന്ദ്രമോദി. വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനായി അദ്ദേഹം ഉത്തര്‍പ്രദേശില്‍ എത്തിയിരുന്നു എന്നാല്‍ ലഖിംപൂരിലെ കർഷകരുടെ മരണത്തെക്കുറിച്ച് യാതൊരു പ്രതികരണവും നടത്തിയില്ല. പ്രധാനമന്ത്രി പ്രതികരിക്കണമെന്ന് കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഇന്നലെ ഇതുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി പ്രതിഷേധങ്ങളും നടന്നിരുന്നു.
അതേസമയം, ലഖിംപൂർ സംഭവം എങ്ങനെയെങ്കിലും ജനശ്രദ്ധയില്‍ നിന്നും മാധ്യമ വാര്‍ത്തകളില്‍ നിന്നും ഒഴിവായി കിട്ടാന്‍ ആകാവുന്നത് ചെയ്യുന്നതിനാണ് ബിജെപി ഇപ്പോള്‍ ശ്രമിക്കുന്നത്. അതിന്റെ ഭാഗമായി സംഭവത്തിന് കാരണക്കാരനായ ആശിഷ് മിശ്രയുടെ പിതാവും കേന്ദ്രമന്ത്രിയുമായ അജയ് മിശ്രയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിക്കഴിഞ്ഞു. അജയ് മിശ്രയെ കേന്ദ്രമന്ത്രി സ്ഥാനത്തുനിന്ന് രാജിവെപ്പിക്കാനുള്ള ആലോചനയും ശക്തമാണ്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മുന്‍ യുപി മുഖ്യമന്ത്രിയും സമാജ് വാദി പാര്‍ട്ടി നേതാവുമായ അഖിലേഷ് യാദവ്, കോണ്‍ഗ്രസ് നേതാവും എ ഐ സി സി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധി തുടങ്ങി, നിരവധി നേതാക്കളെ തടയുകയും അറസ്റ്റ് ചെയ്യുകയും ചെയ്ത നടപടിയും ബിജെപിയ്ക്ക് തിരിച്ചടിയായി. അറസ്റ്റ് ചെയ്ത പ്രിയങ്കയടക്കമുള്ള നേതാക്കളെ വിട്ടയക്കുകയും രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസ് ആവശ്യപ്പെട്ട മറ്റു നേതാക്കള്‍ക്കും ലഖിംപൂര്‍ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കുകയും ചെയ്തത് ബിജെപിയുടെ പ്രതിച്ഛായ രക്ഷിക്കാനുളള ശ്രമമാണ്.
ഈ സാഹചര്യത്തിലാണ് നരേന്ദ്രമോദിയുടെ യുപി സന്ദർശനം. എന്നാല്‍ ഇത്രയും രൂക്ഷമായ പ്രശ്നങ്ങളുണ്ടായിട്ടും കാർഷിക പ്രക്ഷോഭത്തോടെന്നപോലെ ഈ വിഷയത്തിനും പ്രധാനമന്ത്രി പ്രതികരിച്ചില്ല. ബി.ജെ.പിയെയും കേന്ദ്രസര്‍ക്കാരിനെയും വിമര്‍ശിക്കാന്‍ മാത്രമായി ചിലര്‍ വാ തുറക്കുന്നുണ്ടെന്നും യു.പിയിലെ വികസന പ്രവര്‍ത്തനങ്ങള്‍ കണ്ട് അവരൊക്കെ സ്തംഭിച്ചുപോവുകയാണെന്നും മാത്രമാണ് മോദി പറഞ്ഞത്.