ഡല്‍ഹി: ഹാഥ്‌റസ് കൂട്ടബലാത്സംഗം റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടെ യുപി പൊലീസ് അറസ്റ്റ് ചെയ്ത മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ മുസ്ലീം അനുകൂല വാര്‍ത്ത എഴുതിയെന്ന് കുറ്റപത്രം. അയ്യായിരം പേജുളള കുറ്റപത്രമാണ് യുപി പൊലീസിന്റെ പ്രത്യേക ടാസ്‌ക് ഫോഴ്‌സ് സമര്‍പ്പിച്ചിരിക്കുന്നത്. കാപ്പന്റെ ലേഖനങ്ങള്‍ മുസ്ലീങ്ങളെ പ്രകോപിപ്പിക്കുന്നവയായിരുന്നുവെന്നും ഹിന്ദുവിരുദ്ധമായിരുന്നുവെന്നും ഉത്തരവാദിത്വമുളള ഒരു മാധ്യമപ്രവര്‍ത്തകനെപ്പോലെയല്ല കാപ്പന്‍ പ്രവര്‍ത്തിച്ചിരുന്നതെന്നും കുറ്റപത്രത്തില്‍ പറയുന്നു.
മാവോവാദികളെയും കമ്മ്യൂണിസ്റ്റുകാരെയും അനുകൂലിക്കുന്ന തരത്തിലുളള ലേഖനങ്ങള്‍ സിദ്ദിഖ് കാപ്പന്‍ എഴുതിയിട്ടുണ്ടെന്നും കുറ്റപത്രത്തില്‍ പറയുന്നു. പോപ്പുലര്‍ ഫ്രണ്ടിന്റെ രഹസ്യ അജണ്ടയാണ് കാപ്പന്റെ ലേഖനങ്ങളിലെല്ലാം കാണുന്നത്. കാപ്പന്‍ ഹിന്ദുവിരുദ്ധ ലേഖനങ്ങളെഴുതുകയും ഡല്‍ഹി കലാപം ആളിക്കത്തിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇന്റലിജന്‍സ് ബ്യൂറോ ഓഫീസര്‍ അങ്കിത് ശര്‍മ്മ, ഹെഡ് കോണ്‍സ്റ്റബിള്‍ രത്തന്‍ലാല്‍ എന്നിവരുടെ മരണം മറച്ചുവെക്കാന്‍ ശ്രമിച്ചുവെന്നും കുറ്റപത്രത്തില്‍ പറയുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ മൃതദേഹം ദഹിപ്പിച്ചതിനുശേഷം കാപ്പനടക്കമുളളവര്‍ ജനക്കൂട്ടത്തെ അധികാരികള്‍ക്കെതിരായി തിരിച്ചുവിടാന്‍ ശ്രമിച്ചുവെന്ന തരത്തില്‍ രണ്ട് ദൃക്‌സാക്ഷികള്‍ നല്‍കിയ മൊഴിയും കുറ്റപത്രത്തോടൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ ഈ സമയത്തൊന്നും സിദ്ദിഖ് കാപ്പന്‍ ഹാഥ്‌റസിലുണ്ടായിരുന്നില്ല. സംഭവം നടന്ന് രണ്ട് ദിവസങ്ങള്‍ക്കുശേഷമാണ് സിദ്ദിഖ് കാപ്പനും സംഘവും അറസ്റ്റിലാവുന്നത്. ഹാഥ്‌റസിലേക്ക് പോകുന്ന വഴിയിലാണ് അവര്‍ അറസ്റ്റിലായത്. സാക്ഷികളുടെ മൊഴിയില്‍ സംശയമുണ്ട് എന്ന് സിദ്ദിഖ് കാപ്പന്റെ അഭിഭാഷകന്‍ പറഞ്ഞു.