ഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനെതിരെ ഗുരുതര ആരോപണവുമായി ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. 15 രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ കള്ളക്കേസെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സിബിഐക്ക് നിര്‍ദേശം നല്‍കിയെന്നാണ് മനീഷ് സിസോദിയയുടെ ആരോപണം. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനെ മുന്‍പ് ആം ആദ്മി പാര്‍ട്ടിയെ ഇല്ലാതാക്കാനുള്ള മോദിയുടെ നീക്കമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രധാനമന്ത്രി 15 പേരുടെ പട്ടിക പോലീസ് കമ്മീഷണർ രാകേഷ് അസ്താനക്ക് കൈമാറിയെന്നാണ് വിശ്വസനീയമായ ഉറവിടങ്ങളില്‍നിന്നും ലഭിക്കുന്ന വിവരം. ഇതിന്‍റെ ഭാഗമായി നേതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ കേന്ദ്ര അന്വേഷണ സംഘം തയ്യാറായി കഴിഞ്ഞു. ഇതില്‍ ഭൂരിഭാഗം നേതാക്കളും ആം ആദ്മി പാര്‍ട്ടിയുടെ പ്രവര്‍ത്തകരാണ്. തെരഞ്ഞെടുപ്പിന് മുന്‍പ് പാര്‍ട്ടിയെ ഇല്ലാതാക്കുവാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് സിബിഐക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. അതോടൊപ്പം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, ഡല്‍ഹി പൊലീസ് എന്നിവര്‍ക്കും പ്രധാനമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മനീഷ് സിസോദിയ കൂട്ടിച്ചേര്‍ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡല്‍ഹിക്ക് പുറമെ പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഗുജറാത്ത്, ഗോവ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളില്‍ ആം ആദ്മിയുടെ പ്രവര്‍ത്തനം കാര്യക്ഷമമായി പുരോഗമിക്കുന്നുണ്ട്. ഇതിനാലാണ് പാര്‍ട്ടി നേതാക്കളെ ഉന്നം വെച്ച് കേന്ദ്രം നീക്കം നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.