വനിതാ ഡെന്റൽ ഡോക്ടർ പി.വി. മാനസയുടെ കൊലപാതകത്തെ മാധ്യമങ്ങള്‍ കൈകാര്യം ചെയ്ത രീതിയെ രൂക്ഷമായി വിമര്‍ശിച്ച് മുരളീ തുമ്മാരുകുടി. മകൾ വെടിയേറ്റ് മരിച്ചു എന്ന വാർത്ത കണ്ണൂരിൽ ടീവിയിൽ കാണേണ്ടിവരുന്ന അമ്മക്കുണ്ടാകുന്ന മാനസികാഘാതം മനസിലാക്കാനുള്ള സെൻസും സെൻസിബിലിറ്റിയും സെൻസിറ്റിവിറ്റിയുമൊക്കെ എന്നാണ് നമ്മുടെ മാധ്യമങ്ങൾക്കുണ്ടാകുന്നത്? എന്ന് അദ്ദേഹം ചോദിക്കുന്നു.
ടിവി ചാനലുകളിൽ വാർത്ത വന്നപ്പോഴാണ് പുതിയതെരു രാമഗുരു സ്കൂളിലെ അധ്യാപികയായ എൻ. സബിത മകൾ കൊല്ലപ്പെട്ടതായി അറിയുന്നത്. സംഭവം നടന്നയുടന്‍ ഇരയുടെ പേരുവിവരങ്ങള്‍ അടക്കം ഉള്‍പ്പെടുത്തിക്കൊണ്ട് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുകയായിരുന്നു. ഏറ്റവും കുറഞ്ഞത് ദുരന്തത്തെകുറിച്ച് ഉറ്റവരെ അറിയിച്ചും, അവരുടെ സമ്മതത്തോടെയും വേണ്ടേ ഇരയുടെ പേരു വിവരങ്ങള്‍ പ്രസിദ്ധീകരിക്കേണ്ടത് എന്നാണ് സമൂഹ മാധ്യമങ്ങളില്‍ ഉയരുന്ന പ്രധാന വിമര്‍ശനം. സംഭവത്തെ 'പ്രണയ നൈരാശ്യ'വുമായി കൂട്ടിക്കെട്ടി വാര്‍ത്ത നല്‍കുന്നതിനെയും ചിലര്‍ രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്.
മുരളീ തുമ്മാരുകുടി എഴുതുന്നു
എന്താടോ നന്നാവാത്തെ?
കോതമംഗലത്ത് ഹോസ്റ്റലിൽ താമസിക്കുന്ന മകൾ വെടിയേറ്റ് മരിച്ചു എന്ന വാർത്ത കണ്ണൂരിൽ ടീവിയിൽ കാണേണ്ടിവരുന്ന അമ്മക്കുണ്ടാകുന്ന മാനസികാഘാതം മനസിലാക്കാനുള്ള സെൻസും സെൻസിബിലിറ്റിയും സെൻസിറ്റിവിറ്റിയുമൊക്കെ എന്നാണ് നമ്മുടെ മാധ്യമങ്ങൾക്കുണ്ടാകുന്നത്?
മരിച്ച കുട്ടിയുടെ പേര് ഉടൻ വിളിച്ചുപറയാൻ ഇത് കാവിലെ പാട്ടുമത്സരമോ വെടിവഴിപാടോ ഒന്നുമല്ലല്ലോ.
അപകടത്തിൽ മരിച്ചവരുടെ ഏറ്റവുമടുത്ത ബന്ധുക്കളെ വിവരമറിയിച്ച് കൗൺസെൽ ചെയ്തതിനു ശേഷം, അവരുടെ സമ്മതത്തോടെ, സമ്മതമുണ്ടെങ്കിൽ മാത്രം, പേരുകൾ മീഡിയയിൽ പബ്ലിഷ് ചെയ്യുക എന്നതാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ മനുഷ്യാവകാശത്തിൻറെ അടിസ്ഥാനവും അതറിയുന്ന മാധ്യമങ്ങൾ ലോകത്ത് ചെയ്യുന്നതും.
എന്നാണ് നമ്മുടെ മാധ്യമങ്ങൾ നൂറ്റാണ്ട് കടക്കുന്നത്?
കഷ്ടംതന്നെ മൊതലാളീ...