കൊവിഡ് പ്രതിരോധ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടികളുമായി സര്‍ക്കാര്‍. വീട്ടില്‍ നിരീക്ഷണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ അവഗണിക്കുകയോ, കൂട്ടംകൂടി ആഘോഷങ്ങള്‍ നടത്തുകയോ ചെയ്താല്‍ രണ്ടര വര്‍ഷം തടവ് ശിക്ഷ വരെ ലഭിക്കുന്ന വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കാനാണ് നിര്‍ദ്ദേശം. കൊവിഡ്-19 സമൂഹ വ്യാപനത്തിലേക്ക് പോകുമെന്ന ആശങ്ക ശക്തമായതോടെയാണ് കര്‍ശന നടപടികളിലേക്ക് സര്‍ക്കാര്‍ നീങ്ങിയത്. വിദേശത്തു നിന്ന് വരുന്നവര്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാനുള്ള നിര്‍ദ്ദേശം തെറ്റിച്ചാല്‍ ഐ.പി.സി 188, 269, 270 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുക്കുക.
വീടുകളില്‍ നിരീക്ഷണത്തിലിരിക്കാനുള്ള നിര്‍ദ്ദേശം ലംഘിച്ച് പുറത്തുകടന്ന ചിലര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കാസര്‍ഗോഡ് വിദേശത്തു നിന്നെത്തിയ ആള്‍ വീട്ടിലെ സ്വയം നിരീക്ഷണ നിര്‍ദ്ദേശം പാലിക്കാതെ കറങ്ങി നടന്ന് കൂടുതല്‍ പേര്‍ക്ക് വൈറസ് ബാധിക്കാന്‍ ഇടയാക്കിയിരുന്നു. കോഴിക്കോട് മൂന്ന് പേര്‍ക്കെതിരെയാണ് ഇന്നലെ കേസെടുത്തത്. ആരാധനാലയങ്ങൾ, ഉത്സവങ്ങൾ, ആഘോഷങ്ങൾ, സമ്മേളനങ്ങൾ, പൊതു പരിപാടികൾ എന്നിവയ്ക്ക് അൻപതിൽ കൂടുതൽ ആളുകൾ കൂട്ടംചേരാൻ പാടില്ല. എല്ലാ സ്റ്റേഷൻ ഹൗസ് ഓഫീസർമാരും ഇക്കാര്യം ഉറപ്പുവരുത്തണം.
പൊതുസ്ഥലങ്ങളിലും സ്വകാര്യയിടങ്ങളിലും ജനങ്ങള്‍ കൂട്ടംകൂടുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ സംസ്ഥാന പൊതുജനാരോഗ്യ നിയമം, 1897-ലെ പകര്‍ച്ചവ്യാധി നിയമം, മുന്‍സിപ്പല്‍- കോര്‍പറേഷന്‍ നിയമം എന്നിവ പ്രകാരവും വകുപ്പുകള്‍ ചുമത്തി കേസ് എടുക്കാനുമാകും.