ഉത്തര കൊറിയ രണ്ട് മിസൈലുകള്‍ പരീക്ഷിച്ചതായി ദക്ഷിണ കൊറിയ. ഹ്രസ്വ-ദൂര ബാലിസ്റ്റിക് മിസൈലുകളാണ് പരീക്ഷിക്കപ്പെട്ടതെന്ന് ദക്ഷിണ കൊറിയന്‍ സൈന്യം വ്യക്തമാക്കി. പുലർച്ചെയാണ് പ്യോംങ്യാംഗ് പ്രവിശ്യയിൽ നിന്ന് ജപ്പാൻ കടൽ എന്നറിയപ്പെടുന്ന കിഴക്കൻ കടലിലേക്ക് മിസൈല്‍ വിക്ഷേപിച്ചത്. ലോകമാകെ കൊറോണയുമായി പടപൊരുതുമ്പോഴും ഉത്തരകൊറിയ മിസൈല്‍ പരീക്ഷണങ്ങളുടെ തിരക്കിലാണ്. ഈ മാസം ആദ്യംമുതല്‍ തുടരെതുടരെ പല പരീക്ഷണങ്ങളും അവര്‍ നടത്തിവരികയാണ്. ആണവ, മിസൈൽ പദ്ധതികൾ അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകളിലേക്ക് മടങ്ങിവരാന്‍ ഉത്തര കൊറിയയോട് യുഎസും ചൈനയും ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നതിനിടെയാണ് പരീക്ഷണങ്ങള്‍ തുടരുന്നത്.
ഓരോ പരീക്ഷണങ്ങളും സൂക്ഷമമായി നിരീക്ഷിച്ചു വരികയാണെന്ന് ദക്ഷിണ കൊറിയന്‍ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് അറിയിച്ചു. മിസൈല്‍ പരമാവധി 50 കിലോമീറ്റർ ഉയരത്തിൽ 410 കിലോമീറ്റർ ദൂരം സഞ്ചരിച്ചതായി ദക്ഷിണ കൊറിയൻ സൈന്യം അറിയിച്ചു. ജപ്പാന്‍റെ തീരത്ത് പ്രത്യേക സാമ്പത്തിക മേഖലക്ക് തൊട്ടടുത്ത് മിസൈല്‍ പതിച്ചതായി ജപ്പാനിലെ തീരസംരക്ഷണ സേനയും സ്ഥിരീകരിച്ചിട്ടുണ്ട്.