രാജസ്ഥാന്‍ കോണ്‍ഗ്രസ്സില്‍ മഞ്ഞുരുകുന്നു; ഗഹ്ലോട്ട് - പൈലറ്റ് ഭിന്നത തീര്‍ക്കാന്‍ ഹൈക്കമാന്റ്‌

ജയ്പൂര്‍: കോണ്‍ഗ്രസ് ഭരിക്കുന്ന പ്രബല സംസ്ഥാനമായ രാജസ്ഥാനില്‍ മുഖ്യമന്ത്രി അശോക്‌ ഗഹ്ലോട്ടും പ്രമുഖ നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സച്ചിന്‍ പൈലറ്റും തമ്മില്‍ അടുക്കുന്നു. താന്‍ ഉന്നയിച്ച വിഷയങ്ങളില്‍ ഉടന്‍ പാര്‍ട്ടി ഒത്തുതീര്‍പ്പുണ്ടാക്കുമെന്ന് കഴിഞ്ഞ ദിവസം സച്ചിന്‍ പൈലറ്റ് പ്രസ്താവന ഇറക്കിയിരുന്നു. ഇതിനുതൊട്ടുപിന്നാലെ നേതാക്കന്മാര്‍ തമ്മിലുള്ള അഭിപ്രായ ഭിന്നതകള്‍ പരിഹരിക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്റ്‌ ശ്രമമാരംഭിച്ചു. എഐസിസി യുടെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ. സി. വേണുഗോപാല്‍ ഇന്ന് ജെയ്പൂരിലെത്തും. 

ഒത്തുതീര്‍പ്പ് ശ്രമങ്ങളുടെ ഭാഗമായി സച്ചിന്‍ പൈലറ്റിന് നല്‍കിയ വാഗ്ദാനങ്ങള്‍ നിറവേറ്റി പാര്‍ട്ടിയെ ഒറ്റക്കെട്ടായി മുന്നോട്ടുകൊണ്ടുപോകാനുള്ള നീക്കമാണ് പാര്‍ട്ടി നടത്തുന്നത്. ഇതിനായി ഇന്ന് ചേരുന്ന പാര്ലമെന്‍ററി യോഗത്തില്‍ സമവായമുണ്ടാക്കും. സച്ചിന്‍ പൈലറ്റിന് മികച്ച പരിഗണന നല്‍കുന്ന കാര്യത്തില്‍ മുഖ്യമന്ത്രിക്ക് ഇപ്പോള്‍ എതിരഭിപ്രായമില്ല എന്നാണ് സൂചന. മന്ത്രിസഭാ വികസനവും അജണ്ടയിലുണ്ട്. മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തി സച്ചിന്‍ വിഭാഗത്തിലെ പ്രമുഖ നേതാക്കന്മാരെ കൂടെനിര്‍ത്തുന്നതിനായിരിക്കും ഊന്നല്‍ നല്‍കുക. അങ്ങനെയെങ്കില്‍ ഇപ്പോഴത്തെ 21 അംഗ മന്ത്രിസഭയില്‍ പുതുതായി കൂടുതല്‍ അംഗങ്ങള്‍ വന്നേക്കും. ചിലരെ സംഘടനാ ചുമതലയിലേക്കും ഉയര്‍ത്തിയേക്കും. സച്ചിന്‍ പൈലറ്റിനെ രാജസ്ഥാന്‍ പിസിസിയുടെ അധ്യക്ഷനായി തിരിച്ചുകൊണ്ടുവരുന്നതും പരിഗണയിലുണ്ട്. 

വരാനിരിക്കുന്ന രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയം നേടാന്‍ പാര്‍ട്ടിയെയും സര്‍ക്കാരിനെയും സന്നദ്ധമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര നേതൃത്വത്തിന്റെ ഇപ്പോഴത്തെ നീക്കം. ബിജെപിക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന കോണ്‍ഗ്രസ് നേതാക്കളില്‍ പ്രമുഖനാണ് രാജസ്ഥാന്‍ മുഖ്യമന്ത്രിയായ അശോക്‌ ഗഹ്ലോട്ട്. അതുകൊണ്ടുതന്നെ ജനപ്രീതിയിലും അദ്ദേഹം മുന്നിലാണ്. ഇത് നിയമസഭാ തെരെഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ഗുണം ചെയ്യും എന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. 

ബിജെപി സംസ്ഥാന നേതൃത്വത്തിലെ പടലപ്പിണക്കങ്ങളും മുന്‍ മുഖ്യമന്ത്രിയും പ്രമുഖ നേതാവുമായ വസുന്ധരാ രാജ സിന്ധ്യയെ മാറ്റി നിര്‍ത്തിയതും എന്‍ഡിഎ മുന്നണിക്ക്‌ വലിയ പരിക്കേല്‍പ്പിച്ചിട്ടുണ്ട്. ഈ സാഹചര്യവും തങ്ങള്‍ക്കനുകൂലമായി മാറും എന്നാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍. ഇതിനുപുറമേ പഞ്ചാബ്, കേരളാ നേതൃത്വങ്ങളിലെ അസ്വാരസ്യങ്ങള്‍ ഒരു പരിധിവരെ പരിഹരിക്കാന്‍ കഴിഞ്ഞതും കോണ്‍ഗ്രസിന് ആത്മവിശ്വാസം പകരുന്നുണ്ട്.

കഴിഞ്ഞ രണ്ടുവര്‍ഷത്തോളമായി പലതരത്തില്‍ മൂര്‍ഛിച്ച അഭിപ്രായ ഭിന്നതകള്‍ക്ക് അയവ് വന്നതിനുപിന്നാലെയാണ് ഇപ്പോള്‍ കോണ്‍ഗ്രസ് നേതൃത്വം വിഷയത്തില്‍ ക്രിയാത്മകമായി ഇടപെടുന്നത്. തന്നോടൊപ്പമുള്ള 18 എം എല്‍ എ മാരുമായി ഡല്‍ഹിയിലെത്തിയ സച്ചിന്‍ പൈലറ്റ്, ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് പിന്നാലെ കോണ്‍ഗ്രസ് വിട്ട്‌ ബിജെപിയില്‍ ചേക്കേറുമെന്നുവരെ അഭ്യൂഹമുണ്ടായിരുന്നു. എന്നാല്‍ പിന്നീട് ഈ അഭ്യൂഹങ്ങളെ നിഷേധിച്ച് സച്ചിന്‍ രംഗത്തുവരുന്നതാണ് കണ്ടത്. തുടര്‍ന്ന് മുഖ്യമന്ത്രിയുമൊന്നിച്ച് വിവിധ പരിപാടികളില്‍ പങ്കെടുക്കാനും സഹകരിക്കാവുന്ന കാര്യങ്ങളില്‍ സഹകരിച്ചുമുന്നോട്ട് പോകാനും അദ്ദേഹം മുന്‍കയ്യെടുത്തു. മുഖ്യമന്ത്രി അശോക്‌ ഗഹ്ലോട്ടും ഇക്കാര്യത്തില്‍ ശ്രദ്ധചെലുത്തി. 

Contact the author

National Desk

Recent Posts

Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More