ക്രിമിനൽ നടപടിക്രമത്തിലെ 161 (1) വകുപ്പ് പ്രകാരം സ്ത്രീകൾക്കുള്ള നിയമ പരിരക്ഷ കർശനമായി പാലിക്കാൻ ആഭ്യന്തര നടപടികള്‍ ആരംഭിച്ചു. ഇതനുസരിച്ച് സ്ത്രീകളെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തുകയൊ സ്റ്റേഷനിൽ വെച്ച് മൊഴി രേഖപ്പെടുത്തുകയോ ചെയ്യരുതെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ നിർദ്ദേശം നൽകി.
ക്രിമിനൽ നടപടി ചട്ടപ്രകാരം സ്ത്രീകളെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്താൻ പാടില്ല. മൊഴി രേഖപ്പെടുത്തേണ്ടത് അവരുടെ താമസസ്ഥലത്തു വെച്ചായിരിക്കണം. ഈ ചട്ടങ്ങൾ പാലിക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് ഡിജിപി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കുറ്റകൃത്യങ്ങൾക്കിരയായ സ്ത്രീകളുടെ കാര്യത്തിൽ മൊഴി രേഖപ്പെടുത്തേണ്ടത് വനിതാ ഓഫീസറാണ്. ഇരകൾക്ക് നിയമ സഹായവും ആരോഗ്യ - വനിതാ പ്രവർത്തകരുടെ സഹായവും ഉറപ്പുവരുത്തേണ്ടതും പൊലീസിന്‍റെ ചുമതലയാണ്. ശാരീരിക മാനസിക പ്രശ്നങ്ങൾ നേരിടുന്നവരുടെ കാര്യത്തിൽ സ്പെഷ്യൽ എഡ്യൂക്കേറ്ററുടെയോ മെഡിക്കൽ ഓഫീസറുടെയോ സാന്നിധ്യത്തിലാവണം മൊഴിയെടുപ്പ് എന്നും ചട്ടത്തില്‍ നിഷ്കര്‍ഷിക്കുന്നു.