തിരുവനന്തപുരം: കൊടകര കുഴല്‍പ്പണക്കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. പറഞ്ഞ ദിവസം ഹാജരാകണമെന്ന് ഒരു നിയമവുമില്ല. സാക്ഷിമൊഴി രേഖപ്പെടുത്താനാണ് നോട്ടീസ് നല്‍കിയത്. കേസുകള്‍ വരും പോകും. പൊതുജീവിതത്തില്‍ അത് പ്രതീക്ഷിക്കേണ്ടതാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു. എന്ന് ഹാജരാകണമെന്ന് തീരുമാനിച്ചിട്ടില്ല. വേണമെങ്കില്‍ തന്നെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകട്ടെ. പാര്‍ട്ടി കേസിനെ ഒറ്റക്കെട്ടായി നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്വര്‍ണ്ണക്കടത്ത് കേസ് സിപിഎം നേതാക്കളിലേക്കാണ് നീളുന്നത്. അര്‍ജുന്‍ ആയങ്കി പറയുന്നത് കൊടി സുനിയാണ് ഇതിനുപിന്നിലെന്നാണ്. അതില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് തനിക്ക് നോട്ടീസയച്ചിരിക്കുന്നത്. പൊലീസിനെ ഉപയോഗിച്ച് ആസൂത്രിതമായ നീക്കമാണ് സിപിഎം നടത്തുന്നതെന്നും സുരേന്ദ്രന്‍ ആരോപിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, വിദേശത്ത് നിന്ന് കടത്തി കൊണ്ട് വരുന്ന സ്വര്‍ണം കവരാന്‍ സഹായിച്ചത് ടി. പി. വധക്കേസ് പ്രതികളാണെന്ന് അര്‍ജുന്‍ ആയങ്കി മൊഴി നല്‍കി. കരിപ്പൂർ സംഭവത്തിൽ തനിക്ക് യാതൊരു പങ്കുമില്ലെന്ന് അർജുൻ ആവർത്തിച്ചു. എന്നാലിത് രക്ഷപ്പെടാനുള്ള ശ്രമമായാണ് അന്വേഷണ സംഘം കാണുന്നത്.
കടത്ത് സ്വര്‍ണം കവരാന്‍ സഹായിച്ച ടി.പി. കേസ് പ്രതികള്‍ക്ക് ലാഭത്തിലെ ഒരു വിഹിതം നല്‍കി. അവര്‍ നിര്‍ദേശിച്ചിരുന്ന ആളുകള്‍ക്കാണ് ലാഭവിഹിതം നല്‍കിയിരുന്നതെന്നും അര്‍ജുന്‍ പറഞ്ഞു. കരിപ്പൂര്‍ സംഭവത്തിന് ശേഷം പാനൂരിലെ ചൊക്ലിയില്‍ ഒളിവില്‍ കഴിയാനുള്ള സഹായങ്ങളും ഇവര്‍ ചെയ്തു തന്നിരുന്നെന്നും അര്‍ജുന്‍ പൊലീസിന് നല്‍കിയ മൊഴിയില്‍ പറഞ്ഞു.