ഫേസ്ബുക്ക്, ഗൂഗിൾ പ്രതിനിധികൾ നാളെ പാർലമെന്റിന്റെ വിവരസാങ്കേതിക സ്റ്റാന്റിംഗ് കമ്മിറ്റിക്ക് മുമ്പിൽ ഹാജരാകും. പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ഓൺലൈൻ പ്ലാറ്റ്ഫോമുകൾ ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനുമാണ് ശശിതരൂര്‍ എം പിയുടെ നേതൃത്വത്തിലുള്ള പാർലമെന്ററി കമ്മിറ്റി ഫേസ്ബുക്ക്, ഗൂഗിൾ പ്രതിനിധികളെ വിളിച്ചു വരുത്തുന്നത്.
പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കുക, സാമൂഹിക ദുരുപയോഗം തടയുക എന്നതാണ് ഫേസ് ബുക്ക്, ഗൂഗിൾ പ്രതിനിധികളുമായി നടക്കുന്ന ചർച്ചയുടെ അജണ്ട. ഡിജിറ്റൽ ഇടങ്ങളിൽ സ്ത്രീകളുടെ സുരക്ഷ സംബന്ധിച്ചും ചർച്ച നടക്കും. ഫേസ് ബുക്ക്, ഗൂഗിൾ ഉദ്യോഗസ്ഥരോട് പാർലമെന്ററി കമ്മിറ്റിക്ക് മുമ്പിൽ നേരിട്ട് ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കൊവിഡ് പ്രോട്ടോക്കോൾ നിലനിൽക്കുന്നതിനാൽ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന് ഫേസ്ബുക്ക് അഭ്യർത്ഥിച്ചിരുന്നു. എന്നാൽ പാർലമെന്റ് സെക്രട്ടേറിയറ്റ് വെർച്വൽ മീറ്റിംഗുകൾ അനുവദിക്കാത്തതിനാൽ ഉദ്യോഗസ്ഥർ നേരിട്ട് ഹാജരാകണമെന്ന് തരൂർ ഫേസ്ബുക്കിനെ അറിയിച്ചു.
ഇതേ വിഷയങ്ങളിൽ വരും ദിവസങ്ങളിൽ യൂട്യൂബ് പ്രതിനിധികളെയും മറ്റ് സോഷ്യൽ മീഡിയ കമ്പനി പ്രതിനിധികളെയും കമ്മിറ്റി വിളിപ്പിക്കും. മൈക്രോബ്ലോഗിംഗ് സൈറ്റായ ട്വിറ്ററിന്റെ പ്രതിനിധികൾ പാർലമെന്റിന്റെ വിവരസാങ്കേതിക സ്റ്റാന്റിംഗ് കമ്മിറ്റിക്ക് മുമ്പിൽ ഹാജരായിരുന്നു. ട്വിറ്ററും കേന്ദ്രസർക്കാറും വിവിധ വിഷയങ്ങളിൽ കടുത്ത ഭിന്നിപ്പ് നിലനിൽക്കുന്ന സാഹചര്യത്തിലാണ് വിവരസാങ്കേതിക സ്റ്റാന്റിംഗ് കമ്മിറ്റിയുടെ നടപടി. ജൂൺ 18 നാണ് കമ്മിറ്റിക്ക് മുമ്പിൽ ട്വിറ്റർ പ്രതിനിധികൾ ഹാജരായത്. പുതിയ ഐടി നിയമങ്ങൾ പാലിച്ചില്ലെങ്കിൽ നിയമപരമായ പരിരക്ഷ നഷ്ടപ്പെട്ടുവെന്ന് സർക്കാർ ട്വിറ്ററിനെ അറിയിച്ചിട്ടുണ്ട്.