സെൻസസിന്‍റെ (ജനസംഖ്യാ കണക്കെടുപ്പ്) ആദ്യഘട്ടം കേരളത്തിൽ ഏപ്രിൽ മെയ് മാസങ്ങളിൽ നടക്കുമെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു. എന്നാൽ ഇതിന് എൻ.പി.ആറുമായി യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സെൻസസിന്‍റെ ഭാഗമായി ഗൃഹനാഥന്‍റെ പേര്, കുടുംബത്തിലെ അംഗങ്ങളുടെ എണ്ണം, താമസ സ്ഥലം, താമസസ്ഥലത്തിന്‍റെ നിലവാരം, അടുക്കള, കുടിവെള്ളം, ശൗചാലയം, വീട്ടുപകരണങ്ങൾ, യാത്രാ സൗകര്യം, വാഹനങ്ങൾ തുടങ്ങി ജീവിത നിലവാരം അളക്കുന്നവയടക്കം 33 ചോദ്യങ്ങളാണ് ഉണ്ടാകുക. രണ്ടാം ഘട്ടത്തിൽ സെൻസസിന്‍റെ ഭാഗമായി നടക്കുന്ന വിവരശേഖരണം വിദ്യാഭ്യാസം, തൊഴിൽ തുടങ്ങി വ്യക്തിഗത വിവരങ്ങൾക്കാണ് ഊന്നൽ നൽകുക. ഇത് 2021 ഫെബ്രുവരി മാർച്ചുമാസങ്ങളിലാണ് നടക്കുക.
സെൻസസും എൻ.പി.ആറും (ജനസംഖ്യാ രജിസ്ട്രർ ) തമ്മിൽ ബന്ധമില്ല. ആദ്യഘട്ട സെൻസസ് പ്രവർത്തനങ്ങളുടെ കൂടെ എൻ.പി.ആറിന് വേണ്ട വിവരങ്ങളും കൂടി ശേഖരിക്കാനാണ് കേന്ദ്ര സർക്കാർ നിർദ്ദേശിച്ചിരിക്കുന്നത്. എന്നാൽ ഈ നീക്കവുമായി സഹകരിക്കില്ലെന്ന് കേരളം അസന്നിഗ്ധമായി പ്രഖ്യാപിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ വിവാദമുണ്ടാക്കുന്ന ഒരു ചോദ്യവും സെൻസസ് എടുക്കുന്ന സമയത്ത് ഉണ്ടാവില്ലെന്നും ചീഫ് സെക്രട്ടറി ടോം ജോസ് തിരുവനന്തപുരത്ത് പറഞ്ഞു.
എന്നാൽ ഓരോ 10 വർഷക്കാലയളവിനിടയിലും പതിവായി നടക്കുന്ന സെൻസസ് കണക്കെടുപ്പ് രാജ്യത്തിന്‍റെ വികസന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിന് അത്യാവശ്യമാണന്നും അതിനോട് സഹകരിക്കണമെന്നും ചീഫ് സെക്രട്ടറി അഭ്യർത്ഥിച്ചു.