മുംബൈ നഗരത്തിലെ ഓട വൃത്തിയാക്കാത്ത കരാറുകാരനെ എംഎൽഎയുടെ നേതൃത്വത്തിൽ മാലിന്യത്തിൽ കുളിപ്പിച്ചു. മുംബൈയിൽ ചന്ദിവാലിയിൽ നിന്നുള്ള ശിവസേന എംഎൽഎ ദിലീപ് ലാൻഡെയുടെ നേതൃത്വത്തിലുള്ള സംഘമാണ് കരാറുകാരനെ അപമാനിച്ചത്. കനത്ത മഴയിൽ കുർളയിലെ സഞ്ജയ് നഗർ, സുന്ദർ ബാഗ് എന്നിവിടങ്ങളിൽ വെള്ളം കയറിയതാണ് എംഎൽഎയെ പ്രകോപിതനാക്കിയത്. ഈ പ്രദേശത്തെ വെള്ളക്കെട്ട് നീക്കാൻ കരാർ എടുത്തയാളെ എംഎൽഎയുടെ നേതൃത്വത്തിൽ വെള്ളത്തിൽ ഇരുത്തി. തുടർന്ന് പ്രദേശത്തെ അടിഞ്ഞു കൂടിയ മാലിന്യം ഇയാളുടെ ശരീരത്തിൽ കോരിയിട്ടു. എംഎൽഎയുടെ നിർദ്ദേശ പ്രകാരമാണ് അക്രമം നടന്നത്. കരാറുകാരനെതിരായ അക്രമത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ശനിയാഴ്ചയാണ് സംഭവം നടന്നത്. എംഎൽഎയുടെ നടപടിയിൽ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്.
അതേസമയം, കരാറുകാരനെ അപമാനിച്ചതിനെ ദിലീപ് ലാൻഡെ ന്യായീകരിച്ചു. വെള്ളക്കെട്ട് സംബന്ധിച്ച് പ്രദേശത്ത് നിന്ന് നിരവധി പരാതികൾ ലഭിച്ചിരുന്നു. കാനകൾ വൃത്തിയാക്കൽ ഏറ്റെടുത്തവർ ജോലി കൃത്യമായി നിർവഹിച്ചിരുന്നില്ല. ഇതുകൊണ്ട് പ്രദേശത്തെ ആയിരക്കണക്കിന് ആളുകളാണ് കഷ്ടപ്പെടുന്നത്. കാരാറുകാരനെ ദുരിതം ബോധ്യപ്പെടുത്താനാണ് ഇത്തരത്തിൽ പെരുമാറിയതെന്നും എംഎൽഎ പറഞ്ഞു. സംഭവത്തിൽ ദിലീപ് ലാൻഡെക്കെതിരെ നടപടി എടുക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. മുംബൈ നഗരത്തിലെ മാലിന്യ പ്രശ്നവും വെള്ളക്കെട്ടും പരിഹരിക്കുന്നതിൽ മുംബൈ കോർപ്പറേഷൻ പരാജയപ്പെട്ടെന്ന് ബിജെപി ആരോപിച്ചു. ഇതിന്റെ ഉത്തരവാദിത്തം ചെറുകിട കരാറുകാരുടെ തലയിൽ കെട്ടിവെക്കരുതെന്ന് പാർട്ടി വക്താവ് പറഞ്ഞു.
മൂന്നു ദിവസം മുമ്പാണ് മുംബൈയിൽ തെക്കുപടിഞ്ഞാറൻ കാലവർഷം എത്തിയത്. കനത്ത മഴയിൽ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്. റെയിൽവെ ട്രാക്കുകളിൽ വെള്ളം കയറിയതിനാൽ ട്രെയിനുകൾ പലതും റദ്ദാക്കിയിട്ടുണ്ട്. തുടർച്ചയായി പെയ്യുന്ന മഴയിൽ നഗരത്തിൽ കനത്ത ഗതാഗത തടസമാണ് അനുഭവപ്പെടുന്നത്.