കോവിഡിൽ നിന്ന് രക്ഷനേടാനായി ഉത്തർ പ്രദേശിലെ പ്രതാപ്ഗഡിലെ ജൂഹി ശുകുൽപൂരിൽ നിർമിച്ച കൊറോണ മാതാ ക്ഷേത്രം നീക്കി. ജൂൺ 7 നാണ് ക്ഷേത്രം നിർമിച്ചത്. 5 ദിവസം മാത്രമാണ് ക്ഷേത്രത്തിന് ആയുസുണ്ടായത്. പൊലീസിന്റെ നേതൃത്വത്തിലാണ് ക്ഷേത്രം തകർത്തതെന്ന് നാട്ടുകാർ ആരോപിച്ചു. എന്നാൽ ആരോപണം പൊലീസ് നിഷേധിച്ചു. ഉടമസ്ഥാവകാശം സംബന്ധിച്ച് തർക്കം നിലനിന്നിരുന്ന ഭൂമിയാണ് ക്ഷേത്രം നിർമിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. ഇതിൽ ഒരു വ്യക്തിയാണ് ക്ഷേത്രം തകർത്തതെന്നും പൊലീസ് അറിയിച്ചു.
പ്രതാപ് ഗഡിലെ ലോകേഷ് കുമാർ ശ്രീവാസ്തവ എന്നയാളുടെ നേതൃത്വത്തിലാണ് കൊറോണക്ക് ക്ഷേത്രം പണിതത്. പ്രദേശവാസികളാണ് ഇതിനായി ധനസഹായം നൽകിയത്. ക്ഷേത്രത്തിൽ കൊവിഡ് മാതാവിന്റെ വിഗ്രവും പ്രതിഷ്ഠിച്ചു. മാസ്ക് ധരിച്ച കൊവിഡ് മാതാവിന്റെ വിഗ്രഹമായിരുന്നു ഇവിടുത്തെ പ്രതിഷ്ഠ. രാജ്യത്ത് ഇത്തരത്തിൽ ക്ഷേത്രം സ്ഥാപിക്കുന്നത് ആദ്യമല്ലെന്ന് ക്ഷേത്രത്തിലെ പൂജാരി രാധേ ശ്യാം പറഞ്ഞു. മുൻപ് മഹാമാരികള്‍ പടര്‍ന്നു പിടിച്ചപ്പോഴും ആരാധനാലയങ്ങള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും രാധേ ശ്യാം വ്യക്തമാക്കി.
കഴിഞ്ഞ ദിവസങ്ങളിൽ ക്ഷേത്രത്തില്‍ പൂജയും പ്രാർത്ഥനയും നടന്നിരുന്നു. ഇവിടെ എത്തി പ്രാർഥിച്ചാൽ കോവിഡിൽനിന്ന് രക്ഷനേടാനാകുമെന്നായിരുന്നു ഇവരുടെ വിശ്വാസം. ലോകേഷ് നാഗേഷ്, ജെയ് പ്രകാശ് എന്നിവരുടെ ഉടമസ്ഥതയിലുള്ള ഭൂമിയിലാണ് ക്ഷേത്രം നിർമിച്ചത്. ഭൂമിയുടെ അവകാശം സ്വന്തമാക്കുന്നതിനായാണ് ലോകേഷ് കുമാറിന്റെ നേതൃത്വത്തിൽ ക്ഷേത്രം നിർമിച്ചതെന്ന് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.