തിരുവനന്തപുരം: ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഘോഡാ പട്ടേലിനെതിരെ സംസാരിച്ചതിന്റെ പേരില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട ഐഷ സുല്‍ത്താനക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മുന്‍ മന്ത്രി തോമസ് ഐസക്. ഐഷ സുല്‍ത്താനക്കെതിരെ ചുമത്തിയ രാജ്യദ്രോഹക്കുറ്റം ബിജെപിയുടെ ഭീരുത്വത്തിന്റെ തെളിവാണ്. പ്രതിഷേധിക്കുന്നവരുടെ വായടപ്പിക്കാന്‍ രാജ്യദ്രോഹക്കുറ്റം ചുമത്തുന്ന കലാപരിപാടി ആരംഭിച്ചത് ബ്രിട്ടീഷ് സര്‍ക്കാരാണ്. ഗോഡ്‌സെയുടെയും സവര്‍ക്കറുടെയും പിന്‍മുറക്കാര്‍ ബ്രിട്ടീഷുകാരുടെ പാത പിന്‍തുടരുന്നതില്‍ അത്ഭുതമെന്ത്? സ്വാതന്ത്രത്തിനും ജനാധിപത്യത്തിനും വേണ്ടി ശബ്ദമുയര്‍ത്തുന്നത് രാജ്യദ്രോഹമാണെങ്കില്‍ ഇന്ത്യ രാജ്യദ്രോഹികളെക്കൊണ്ട് നിറയാന്‍ പോവുകയാണ്.
ഈസ്റ്റിന്ത്യാ കമ്പനിയും വിക്ടോറിയ രാജ്ഞിയും ഇന്ത്യയെ അടക്കിഭരിച്ചതുപോലെ വാണരുളാം എന്നാണ് ബിജെപിയുടെ മോഹം എന്നു തോന്നുന്നു. രാജ്യസ്‌നേഹികളെ നേരിടാന്‍ ബ്രിട്ടീഷുകാര്‍ പ്രയോഗിച്ച എല്ലാ അടവുകളും മുറതെറ്റാതെ നരേന്ദ്രമോദിയും അനുവര്‍ത്തിക്കുന്നുണ്ട്. പക്ഷേ അന്തിമവിജയം ബ്രിട്ടീഷുകാര്‍ക്കായിരുന്നില്ല. അത് ഓര്‍മ്മ വയ്ക്കുന്നത് നല്ലതാണ്. ഐഷ സുല്‍ത്താനക്ക് എല്ലാ പിന്തുണയും അഭിവാദ്യങ്ങളും നേരുന്നു- തോമസ് ഐസക് ഫേസ്ബുക്കില്‍ കുറിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
തോമസ് ഐസക്കിന്റെ കുറിപ്പിന്‍റെ പൂര്‍ണ രൂപം
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുല് പട്ടേലിനെ വിമർശിച്ചതിന്റെ പേരിൽ ചലച്ചിത്രപ്രവര്ത്തക ഐഷ സുല്ത്താനയ്ക്കെതിരെ ചുമത്തിയ രാജ്യദ്രോഹക്കുറ്റം ബിജെപിയുടെ ഭീരുത്വത്തിന്റെ തെളിവാണ്. കേസിനെ ഭയമില്ലെന്ന് അവർ പ്രഖ്യാപിച്ചു കഴിഞ്ഞു. പ്രതിഷേധിക്കുന്നവരുടെ വായടപ്പിക്കാൻ രാജ്യദ്രോഹക്കുറ്റം ചുമത്തുന്ന കലാപരിപാടി ആരംഭിച്ചത് ബ്രിട്ടീഷ് സർക്കാരാണ്. ബ്രിട്ടീഷുകാരെ വിമർശിച്ചത് ലേഖനമെഴുതിയതിന്റെ പേരിൽ ഗാന്ധിജിയ്ക്കെതിരെ ചുമത്തിയ കുറ്റമാണിത്. ഗോഡ്സെയുടെയും സവർക്കറുടെയും പിന്മുറക്കാരും ബ്രിട്ടീഷുകാരുടെ പാത പിന്തുടരുന്നതിൽ അത്ഭുതമെന്ത്? സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും വേണ്ടി ശബ്ദമുയർത്തുന്നത് രാജ്യദ്രോഹമാണെങ്കിൽ, രാജ്യദ്രോഹികളെക്കൊണ്ട് ഇന്ത്യ നിറയാൻ പോവുകയാണ്.