കവരത്തി: അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ ജനാധിപത്യ വിരുദ്ധ നടപടികൾ നേരിൽ കണ്ട് മനസിലാക്കാൻ ലക്ഷദ്വീപ് സന്ദർശിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇടത് എംപിമാർ കവരത്തി അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റിന് കത്ത് നൽകി. ഇതേ ആവശ്യം ഉന്നയിച്ച് അഡ്മിനിസ്ട്രേറ്റർക്കും എംപിമാർ കത്തുനൽകിയിട്ടുണ്ട്.
കേരളത്തിൽ നിന്നുള്ള ഇടത് എംപിമാരായ എളമരം കരീം, ബിനോയ് വിശ്വം, തോമസ് ചാഴിക്കാടന്‍, എം. വി. ശ്രേയാംസ് കുമാര്‍, ഡോ. വി ശിവദാസന്‍, കെ സോമപ്രസാദ്, എ എം ആരിഫ്, ജോണ്‍ ബ്രിട്ടാസ് എന്നിവരാണ് സന്ദർശനാനുമതി തേടിയത്. അനുമതി നിഷേധിച്ചാൽ കോടതിയെ സമീപിക്കാനും എംപിമാരുടെ സംഘം തീരുമാനിച്ചിട്ടുണ്ട്.
അതേസമയം, പ്രഫുല്‍ പട്ടേലിന് എതിരായ പ്രതിഷേധം കടുപ്പിക്കാൻ സേവ് ലക്ഷദ്വീപ് ഫോറം തീരമാനിച്ചു. പ്രഫുൽ പട്ടേലിനെ തിരികെ വിളിക്കണം എന്നാവശ്യപ്പെട്ട് ജൂണ്‍ ഏഴിന് 12 മണിക്കൂർ നിരാഹാര സമരം ഫോറം തീരുമാനിച്ചു. കൊച്ചിയില്‍ ചേര്‍ന്ന സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ ആദ്യ യോഗത്തിലാണ് സമര പരിപാടികൾക്ക് രൂപം നൽകിയത്. എല്ലാ ദ്വീപുകളിലും സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ ഉപ കമ്മിറ്റികള്‍ രൂപീകരിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.