കൊവിഡ് വാക്സിൻ പൂർണമായും ഉപയോഗിക്കാൻ പുതിയ തരം സിറിഞ്ച് ഉപയോഗിക്കാനൊരുങ്ങി തമിഴ്നാടും, ഉത്തർപ്രദേശും. ലോവസ്റ്റ് ഡെഡ് സ്പേസ് സിറിഞ്ചുകൾ ഉപയോഗിക്കാനാണ് ഈ സംസ്ഥാനങ്ങൾ തീരുമാനിച്ചത്. ദക്ഷിണ കൊറിയയിൽ നിന്നാണ് എൽഡിഎസ് സിറഞ്ചുകൾ ഇറക്കുമതി ചെയ്യുന്നത്.
കുത്തിവയ്പ്പിനുശേഷം സിറിഞ്ചിന്റെ ശൂന്യമായ സ്ഥലത്ത് അവശേഷിക്കുന്ന മരുന്നിന്റെ അളവ് കുറയ്ക്കുകയും അതുവഴി വാക്സിന്റെ ഉപയോഗം വർദ്ധിപ്പിക്കുയും ചെയ്യുമെന്നതാണ് എൽഡിഎസ് സിറിഞ്ചിന്റെ ഗുണം. എൽഡിസ് സിറഞ്ച് ഉപയോഗിച്ചാൽ 20% കൂടുതൽ ആളുകൾക്ക് വാക്സിൻ നൽകാനാകും. ഇന്ത്യയിൽ പ്രതിവർഷം 2,700 ദശലക്ഷം ഡോസ് മരുന്നാണ് കുത്തിവെക്കുന്നത്. എൽഡിഎസ് സിറിഞ്ച് ഉപയോഗിച്ചാൽ 500 ദശലക്ഷത്തിലധികം ഡോസ് മരുന്ന് അധികമായി കുത്തിവെക്കാനാകുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
സാംസങ്ങ് ഇലട്രോണിക്സ്, കൊവിഡ് നിർമാർജ്ജന പദ്ധതിയുടെ ഭാഗമായി പത്തുലക്ഷം എൽഡിഎസ് സിറിഞ്ചു ഇറക്കുമതി ചെയ്തിട്ടുണ്ട്. ആദ്യഘട്ടത്തിൽ യുപിയിലെ ലഖ്‌നൗ, നോയിഡ എന്നിവിടങ്ങളിൽ എൽഡിഎസ് സിറഞ്ചുകൾ ഉപയോഗിക്കും. ചെന്നൈ കോർപ്പറേഷൻ 3.5 ലക്ഷം എൽഡിഎസ് സിറിഞ്ചുകൾ ഓർഡർ ചെയ്തിട്ടുണ്ട്.
വാക്സിൻ ഡോസുകൾ പാഴാകുന്നത് വർദ്ധിക്കുന്ന സാഹചര്യത്തിലാണ് എൽഡിഎസ് സിറഞ്ചുകൾ ഉപയോഗിക്കാൻ തീരുമാനിച്ചത്. വാക്സിൻ പാഴാക്കുന്നതിനെതിരെ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കേന്ദ്രം നൽകിയ വാക്സിൻ ഒരു ഡോസ് പോലും പാഴാകാതെ ഉപയോഗിച്ച സംസ്ഥാനമാണ് കേരളം. കേരളത്തെ മറ്റ് സംസ്ഥാനങ്ങൾ മാതൃകയാക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദ്ദേശിച്ചിരുന്നു . കേരളത്തിന്റെ വാക്സിൻ ഉപയോഗത്തെ പ്രധാനമന്ത്രിയും പ്രശംസിച്ചിരുന്നു.