നാരദ അഴിമതിയുമായി ബന്ധപ്പെട്ട് ബംഗാളിൽ അറസ്റ്റിലായ 4 തൃണമൂൽ കോൺഗ്രസ് നേതാക്കൾക്ക് ജാമ്യം. കൽക്കട്ട ഹൈക്കോടതിയുടെ അഞ്ചംഗ വിശാല ബഞ്ചാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചത്. ഫിർഹാദ് ഹക്കീം, സുബ്രത മുഖർജി, മദൻ മിത്ര സോവൻ ചാറ്റർജി എന്നിവർക്കാണ് ജാമ്യം അനുവദിച്ചത്. ഫിർഹാദ് ഹക്കീം സുബ്രത മുഖർജി എന്നിവർ മന്ത്രിയും മദൻമിത്ര എംഎൽയും സോവൻ ചാറ്റർജി കൊൽക്കത്ത മുൻ മേയറുമാണ്.
ജാമ്യം അനുവദിക്കുന്നതിനെ സിബിഐ എതിർത്തു. ഉന്നത സ്വാധീനമുള്ള പ്രതികൾക്ക് ജാമ്യം അനുവദിക്കുന്നത് കേസിനെ ദുർബലമാക്കുമെന്നായിരുന്നു സിബിഐയുടെ പ്രധാനവാദം . എന്നാൽ സിബിഐ വാദങ്ങൾ ആക്ടിംഗ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട വിശാല ബഞ്ച് തള്ളി. നേരത്തെ കേസിലെ പ്രതികൾക്ക് സിബിഐ വിചാരണാ കോടതി ജാമ്യം അനുവദിച്ചത് ഹൈക്കോടതി റദ്ദാക്കിയിരുന്നു. തുടർന്നാണ് കേസ് വിശാലബഞ്ചിന് വിടാൻ ഹൈക്കോടതി തീരുമാനിച്ചത്.
ഈ മാസം 17 നാണ് 4 പേരെയും സിബിഐ അറസ്റ്റ് ചെയ്തത്. മന്ത്രിമാരടക്കമുള്ള തൃണമുൽ കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്തതിൽ മുഖ്യമന്ത്രി മമതാ ബാനർജി കടുത്ത എതിർപ്പ് ഉയർത്തിയിരുന്നു. അറസ്റ്റിനെ തുടർന്ന് കൊൽക്കത്തയിലെ സിബിഐ ആസ്ഥാനത്തെത്തി മമത പ്രതിഷേധിച്ചു.
ഫിർഹാദ് ഹക്കീം, സുബ്രത മുഖർജി, മദൻ മിത്ര, സോവൻ ചാറ്റർജി എന്നിവരെ പ്രോസിക്യൂട്ട് ചെയ്യാൻ ബംഗാൾ ഗവർണർ ജഗദീപ് ധൻഖർ മെയ് 10 ന് അനുമതി നൽകിയിരുന്നു. പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാൻ നിയമസഭാ സ്പീക്കർ അനുമതി നൽകിയിരുന്നില്ല. തുടർന്ന് സിബിഐ പ്രോസിക്യൂഷൻ അനുമതിക്കായി ഗവർണറെ സമീപിക്കുകയായിരുന്നു.
2014 ൽ മലയാളിയായ നാരദ ന്യൂസ് പോർട്ടലിലെ മാധ്യമപ്രവർത്തകൻ മാത്യു സാമുവൽ നടത്തിയ സ്റ്റിംഗ് ഓപ്പറേഷനിലാണ് 13 എംഎൽഎമാർ കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങൾ പുറത്തുവന്നത്. തുടർന്നാണ് കേസ് സിബിഐക്ക് വിട്ടത്.