കോവിഡ്-19 വ്യാപനം തടയാന്‍ പരിശോധനകള്‍ കൂടുതല്‍ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍, ജനങ്ങള്‍ക്ക് സാധാരണ ജീവിതം നിലനിര്‍ത്തി പോകാനാവശ്യമായ എല്ലാ കാര്യങ്ങളും മുടക്കമില്ലാതെ നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ കടകളും മാളുകളും അടച്ചിടരുതെന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ട്. കേരളത്തിലെത്തുന്ന വിദേശ പൗരന്‍മാരുടെ കൃത്യമായ വിവരം ജില്ലാഭരണകൂടങ്ങള്‍ക്ക് സംസ്ഥാന പൊലീസ് ആസ്ഥാനത്തുനിന്നും ശേഖരിച്ചു നല്‍കണം.
സംസ്ഥാനത്ത് കൂടുതല്‍ കോവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ചിലയിടങ്ങളില്‍ ഷോപ്പുകളും മാളുകളും മറ്റ് വ്യാപാര സ്ഥാപനങ്ങളുമെല്ലാം അടഞ്ഞ് കിടക്കുന്ന സാഹചര്യമുണ്ടായിരുന്നു. ചില പ്രദേശങ്ങളില്‍ ബസുകള്‍ ഓടുന്നില്ല എന്ന പരാതിയുമുണ്ട്. അതിര്‍ത്തി കടന്നുവരുന്ന ട്രെയിനുകളിലെ പരിശോധന ശക്തമാക്കേണ്ടതുണ്ട്. അടിയന്തര സാഹചര്യം മനസ്സിലാക്കി യാത്രക്കാര്‍ പരിശോധനയ്ക്ക് സഹകരിക്കണമെന്ന് മുഖ്യമന്ത്രി അഭ്യർഥിച്ചു. കെഎസ്ആര്‍ടിസി, സ്വകാര്യ ബസ്സുകളുടെ സര്‍വീസ് സാധാരണ നിലയിലാണെന്ന് മോട്ടര്‍ വാഹന വകുപ്പും പൊലീസും ഉറപ്പുവരുത്തണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.