സ്പുട്നിക് വി വാക്സിൻ വാങ്ങുന്നതിനായി ഒമ്പതോളം സംസ്ഥാനങ്ങൾ സമീപിച്ചതായി പ്രമുഖ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ഡോക്ടർ റെഡ്ഡീസ്. റഷ്യയുടെ സ്പുട്‌നിക് വി വാക്‌സിന് ജിഎസ്ടി ഉൾപ്പെടെ ഡോസിന് 995.40 രൂപയായിരിക്കും. സർക്കാർ സ്വകര്യ മേഖലക്ക് ഒരേവിലക്കാണ് വാക്സിൻ നൽകുകയെന്നും സിഇഒ എം വി രമണ വ്യക്തമാക്കി. -18 ഡിഗ്രി സെന്റിഗ്രേഡിൽ താഴെ സംഭരണം സൗകര്യങ്ങളുള്ള ആശുപത്രികളുമായി സഹകരിച്ചാണ് വാക്സിൻ വിതരണം ചെയ്യുക. ഡോ. റെഡ്ഡീസിന് കഴിഞ്ഞയാഴ്ച 1.5 ലക്ഷം ഡോസ് സ്പുട്നിക് ഡോസ് ലഭിച്ചു. ഉടൻ തന്നെ 60,000 ഡോസ്കൂടി ലഭ്യമാകും.
റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെന്റ് ഫണ്ടിൽ നിന്നും കൂടുതൽ വാക്സിൻ ലഭ്യമാക്കാൻ ശ്രമിക്കുന്നുണ്ട്. രണ്ട് മാസത്തിനിടെ മൂന്നുകോടി ആറ്ലക്ഷം ഡോസ് വാക്സിൻ ആർഡിഐഎഫിൽ നിന്ന് ലഭ്യമാകും. ആദ്യഘട്ട വിതരണത്തിനുള്ള 15-20 ശതമാനം വാക്സിനുകൾ റഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്യും. ഇന്ത്യയിൽ നിർമാണം തുടങ്ങിയാൽ വാക്സിൻ വിലകുറയും. മൂന്ന് മാസത്തിനുള്ളിൽ ഇന്ത്യയിൽ നിർമാണം ആരംഭിക്കുമെന്നും ഡോക്ടർ റെഡ്ഡീസ് അധികൃതർ പറഞ്ഞു.
ഡോക്ടർ റെഡ്ഡീസിന് ആർഡിഎഫിൽ നിന്ന് സാങ്കേതികവിദ്യ ലഭിക്കണം , റെഗുലേറ്റർമാരുടെ അംഗീകാരം വേണം, ഉത്പാദനം വർദ്ധിപ്പിക്കുകയും വേണമെന്ന് റെഡ്ഡീസ് ഗവേഷണ വിഭാഗം വ്യക്തമാക്കി. അതേസമയം ആർഡിഎഫുമായി സഹകരിക്കുന്ന ഹെറ്റെറോയ്ക്ക് സ്പുട്‌നിക് വി വാക്‌സിൻ മൂന്നാം ഘട്ട പരീക്ഷണങ്ങൾ നടത്താൻ ഡിസിജിഐയിൽ നിന്ന് അനുമതി നൽകി. സ്പുട്‌നിക് ലൈറ്റ് സിംഗിൾ-ഡോസ് വാക്‌സിൻ അടിയന്തര ഉപയോഗത്തിന് അനുമതിക്കായി ഡ്രഗ്സ് കൺട്രോളറെ സമീപിക്കുമെന്നും ഡോക്ടർ റെഡ്ഡീസ് അധികൃതർ പറഞ്ഞു.