നാരദ അഴിമതിയുമായി ബന്ധപ്പെട്ട് ബംഗാളിൽ തൃണമൂൽ കോൺഗ്രസ് മന്ത്രിമാരായ ഫിർഹാദ് ഹക്കീം, സുബ്രത മുഖർജി, എംഎൽഎ മദൻ മിത്ര എന്നിവരെ സിബിഐ അറസ്റ്റ് ചെയ്തു. മുൻ കൊൽക്കത്ത മേയർ സോവൻ ചാറ്റർജിയെയും സിബിഐ കസ്റ്റഡിയിലാണ്. നാല് പേരും കഴിഞ്ഞ മമത മന്ത്രിസഭയിലെ അംഗങ്ങളായിരുന്നു.
ഫർഹാദ് ഖാനെ രാവിലെ 9 ന് വീട്ടിലെത്തിയാണ് സിബിഐ കസ്റ്റഡിയിൽ എടുത്തത്. സോവൻ ചാറ്റർജി രണ്ട് വർഷം മുമ്പ് ടിഎംസിയിൽ നിന്ന് രാജിവെച്ച് ബിജെപിയിൽ ചേർന്നിരുന്നു. കഴിഞ്ഞ വർഷം ഇദ്ദേഹം തിരികെ ടിഎംസിയിൽ എത്തി. അറസ്റ്റിലായവർക്കെതിരായ കുറ്റപത്രം സിബിഐ പ്രത്യേക കോടതിയിൽ സമർപ്പിച്ചേക്കും.
നാരദ കുംഭകോണത്തിൽ ഫിർഹാദ് ഹക്കീം, സുബ്രത മുഖർജി, മദൻ മിത്ര, സോവൻ ചാറ്റർജി എന്നിവരെ പ്രോസിക്യൂട്ട് ചെയ്യാൻ ബംഗാൾ ഗവർണർ ജഗദീപ് ധൻഖർ മെയ് 10 ന് അനുമതി നൽകിയിരുന്നു. പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാൻ നിയമസഭാ സ്പീക്കർ അനുമതി നൽകിയിരുന്നില്ല. തുടർന്ന് സിബിഐ പ്രോസിക്യൂഷൻ അനുമതിക്കായി ഗവർണറെ സമീപിക്കുകയായിരുന്നു.
2014 ൽ മലയാളിയായ നാരദ ന്യൂസ് പോർട്ടലിലെ മാധ്യമപ്രവർത്തകൻ മാത്യു സാമുവൽ നടത്തിയ സ്റ്റിംഗ് ഓപ്പറേഷനിലാണ് 13 എംഎൽഎമാർ കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങൾ പുറത്തുവന്നത്. തുടർന്നാണ് കേസ് സിബിഐക്ക് വിട്ടത്. ബംഗാളിൽ ബിജെപി-തൃണമൂൽ സംഘർഷം രൂക്ഷമാകുന്നതിനിടെയാണ് സിബിഐ നടപടി.