പലസ്തീനെതിരായ ഇസ്രായേൽ ആക്രമണത്തെ അപലപിച്ച് സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ. 'ഇസ്രയേലിന്‍റെ ഇത്തരം നടപടികൾ യു.എൻ പുറത്തിറക്കിയ വിവിധ പ്രമേയങ്ങള്‍ക്ക് എതിരാണ്. സി.പി.എം ഇത്തരം ആക്രമണങ്ങളെ അപലപിക്കുകയും പലസ്തീൻ ജനതക്ക് പിന്തുണ അറിയിക്കാൻ ഇന്ത്യൻ സർക്കാറിനോട് ആവശ്യപ്പെടുകയും ചെയ്യുന്നു' പൊളിറ്റ് ബ്യൂറോ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
കിഴക്കൻ ജറുസലേമിൽ ഒരു സമ്പൂർണ അധിനിവേശത്തിന് ഇസ്രായേൽ ഒരുങ്ങുകയാണ്. ജൂത കുടിയേറ്റക്കാർക്കായി ശൈഖ് ജറയിൽ പ്രതിഷേധിക്കുന്ന പലസ്തീനികളെ ബലമായി അടിച്ചമർത്തുകയാണ്. ഇസ്രയേൽ തെരഞ്ഞെടുപ്പുകളിൽ ഭൂരിപക്ഷം നേടുന്നതില്‍ പരാജയപ്പെട്ട നെതന്യാഹു ചെറിയ രാഷ്ട്രീയ നേട്ടങ്ങൾക്കും കോവിഡ് പ്രതിരോധത്തിലെ വീഴ്ചകൾ മറച്ചുവെക്കാനുമായാണ് ഇത്തരം ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് - പൊളിറ്റ് ബ്യൂറോ കുറ്റപ്പെടുത്തി.
കഴിഞ്ഞ ദിവസം ഇസ്രയേല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ 35 പേരാണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച മാത്രം ഇസ്രയേല്‍ നൂറോളം വ്യോമാക്രമണങ്ങളാണ് നടത്തിയത്. ഇതിന് മറുപടിയായി ടെല്‍അവീവിലും, ബീര്‍ഷെബയിലും ഒന്നിലധികം വ്യോമാക്രമണങ്ങള്‍ പലസ്തീനും നടത്തി.