കരയാത്ത ഗൗരി, തളരാത്ത ഗൗരി... - ക്രിസ്റ്റീന കുരിശിങ്കല്‍

കരയാത്ത ഗൌരി, തളരാത്ത ഗൌരി

കലികൊണ്ടുനിന്നാല്‍ അവള്‍ ഭദ്രകാളി

ഇതുകേട്ടുകൊണ്ടേ ചെറുബാല്യമെല്ലാം

പതിവായി ഞങ്ങള്‍ ഭയമാറ്റിവന്നു...

                          - ബാലചന്ദ്രന്‍ ചുള്ളിക്കാട്    

കേരളത്തിന്റെ സാമൂഹ്യ രാഷ്ട്രീയ ചരിത്രത്തില്‍ ആഴത്തില്‍  കൊത്തിവെക്കപ്പെട്ട സ്ത്രീ നാമം ഏതാണ് എന്ന ചോദ്യത്തിന് രണ്ടാമതൊരാലോചനയില്ലാതെ ആരും നല്‍കുന്ന ഉത്തരമാണ് കെ.ആര്‍. ഗൌരി എന്ന കളത്തിപ്പറമ്പില്‍ രാമന്‍ ഗൌരി. ഈഴവ സമുദായത്തില്‍ നിന്ന് ആദ്യമായി നിയമ ബിരുദമെടുത്ത ഈ യുവതി പിന്നീട് കേരളത്തിലെ കമ്മ്യുണിസ്റ്റ് പ്രസ്ഥാനത്തിന്റെ നെടുംതൂണായി മാറുകയായിരുന്നു.

പിന്നീട് എം.എല്‍.എ യാകും മന്ത്രിയാകും എന്ന് നിനവില്‍ കണ്ടിറങ്ങിയ ഇന്നത്തെ പ്രൊഫഷണല്‍ രാഷ്ട്രീയത്തിനന്യമായ ആത്മബോധത്തോടെ, 'വരുന്നത് വരുന്നേടത്ത് വെച്ചുകാണാം' എന്ന് മുഷ്ടി ചുരുട്ടി പെരുവഴിയിലിറങ്ങി നിന്ന ആ ബാരിസ്റ്റര്‍ യുവതിയുടെ ജീവിതം പിന്നീട് കേരള ചരിത്രത്തിന്റെ ഭാഗമായി. അവര്‍ അടിവയറ്റില്‍ ഏറ്റുവാങ്ങിയ ലാത്തിയടിയുടെ വിലയാണ് നാം ഇന്നനുഭവിച്ചുകൊണ്ടിരിക്കുന്ന സുഭിക്ഷ കേരളം. തീവ്ര വലതുപക്ഷ രാഷ്ട്രീയത്തെയും കൊവിഡിനെയും പ്രളയത്തെയും നിപ്പയെയും തടുത്തുനിര്‍ത്താന്‍ പാകത്തിലുള്ള ഇന്നത്തെ കേരളത്തെ പടുത്തുയര്‍ത്താന്‍ തെരുവിലും നിയമനിര്‍മ്മാണ സഭയിലും അനന്യമായ പോരാട്ടം നടത്തിയ ആ ഇതിഹാസകാരിയാണ് വിടവാങ്ങുന്നത്...

കേരള രൂപീകരണത്തിനു ശേഷം ആദ്യമായി ഇ എം എസ്സി ന്റെ നേത്രുത്വത്തില്‍ അധികാരത്തിലെത്തിയ സര്‍ക്കാരില്‍ കേരളത്തിന്റെ ആദ്യ റവന്യു മന്ത്രിയായി. പിന്നീട് നിയമമായി മാറിയ കേരള കാര്‍ഷിക, ഭൂപരിഷകരണ ബില്ലിന്റെ കരട് നിയമസഭയില്‍ അവതരിപ്പിച്ചത് മുതല്‍, കേരളത്തിന്റെ ചരിത്രഗതി ദിശമാറ്റി തിരിച്ചുവിടുന്നതില്‍, ഒരു വലിയ പ്രസ്ഥാനത്തിന്റെ ഭാഗമായി നിന്ന് കൊണ്ട്  കെ.ആര്‍. ഗൌരി വഹിച്ച പങ്ക്, ചരിത്രത്തിന്റെ ചുമരില്‍ സുവര്‍ണ്ണ ലിപികളില്‍ തന്നെ എഴുതിവക്കപ്പെട്ടതാണ്. വ്യക്തി - രാഷ്ട്രീയ ജീവിതങ്ങളെ തമ്മില്‍ ഇഴപിരിച്ചു മാറ്റിനിര്‍ത്താന്‍ കഴിയാതിരുന്ന ഉശിരുള്ള രാഷ്ട്രീയ ബോധം സ്വന്തം ദാമ്പത്യത്തിനു മീതെ രാഷ്ട്രീയത്തിന്റെ കൊടി നാട്ടി. വിപ്ലവ രാഷ്ട്രീയ ചൂടിനിടെ കൈവന്ന പ്രണയത്തിന്റെ കുളിരില്‍ ആകെ കുളിര്‍ത്തുനില്‍ക്കാന്‍ കൂട്ടാക്കാതെ ടി.വി. തോമസും  കെ ആര്‍ ഗൌരിയും രണ്ടു പാര്‍ട്ടികളില്‍ വേര്‍പിരിഞ്ഞു.

കേരള രൂപീകരണത്തിനു ശേഷം ഒന്നാം നിയമസഭ മുതല്‍ 11-ാം നിയമസഭയില്‍ വരെ തുടര്‍ച്ചയായി അംഗമായിരുന്നു ഗൌരിയമ്മ. ആറു മന്ത്രിസഭകളില്‍ അംഗമായി. റവന്യു, വ്യവസായം, നിയമം, ഭക്ഷ്യം, കൃഷി, ദേവസ്വം, സാമൂഹ്യ ക്ഷേമം തുടങ്ങി വിവിധ വകുപ്പുകള്‍ കൈകാര്യം ചെയ്തു. ഇ.എം.എസ്, നായനാര്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്തായതിനു ശേഷം എ.കെ. ആന്‍റ്ണി, ഉമ്മന്‍ ചാണ്ടി തുടങ്ങിയവരുടെ മന്ത്രിസഭകളിലും അംഗമായി. വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തെത്തിയ ഗൌരിയമ്മ 1952 ലും 54 ലും തിരു കൊച്ചി നിയമസഭയിലും അംഗമായിരുന്നു.

ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല താലൂക്കില്‍ 1919 ജൂലൈ 14 ന് മിഥുന മാസത്തിലെ തിരുവോണ നാളില്‍ ജനിച്ച കെ ആര്‍ ഗൌരി എന്ന കേരളത്തിന്റെ വിപ്ലവ നക്ഷത്രം102-ാം വയസ്സിലാണ്  വിടവാങ്ങുന്നത്...  കേരളത്തിന്റെയും കമ്യൂണിസ്റ്റ് പാർട്ടിയുടെയും ചരിത്രത്തിlലെ കനലായി തിളങ്ങുന്ന ഒരധ്യായത്തിനാണ് തിരശ്ശീല വീഴുന്നത്...

Contact the author

Christina Kurishingal

Recent Posts

Dr. Azad 5 days ago
Views

പിണറായി വിജയന്റെ രാഹുൽ വിരുദ്ധ നിലപാട് വലിയ പ്രത്യാഘാതമുണ്ടാക്കും- ആസാദ് മലയാറ്റിൽ

More
More
K T Kunjikkannan 1 month ago
Views

പുരുഷാധിപത്യ മുതലാളിത്ത വ്യവസ്ഥയ്‌ക്കെതിരായ പോരാട്ടം കൂടിയാണ് വനിതാ ദിനം- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
K T Kunjikkannan 1 month ago
Views

മേള നടത്തിയാലൊന്നും ഗാന്ധികൊലപാതകത്തിലെ പ്രതിയാണ് സവര്‍ക്കറെന്ന സത്യം മാഞ്ഞുപോകില്ല - കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Sufad Subaida 3 months ago
Views

ഈ യുദ്ധത്തില്‍ നെതന്യാഹു എങ്ങനെ ജയിക്കും? - സുഫാദ് സുബൈദ

More
More
Anand K. Sahay 3 months ago
Views

2024-ലെ തെരഞ്ഞെടുപ്പ് ബിജെപിക്ക് ഈസി വാക്കോവര്‍ ആയിരിക്കില്ല - ആനന്ദ് കെ. സഹായ്

More
More
Nadeem Noushad 3 months ago
Views

പ്രിയ സഫ്ദർ, തൂ സിന്ദാ രഹേ ഹേ - നദീം നൗഷാദ്

More
More