ഗുജറാത്തിലെ ഒരു ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലുണ്ടായ തീപിടുത്തതില്‍ മരിച്ച കൊവിഡ് രോഗികളുടെ എണ്ണം 18 ആയി. ബെറൂച്ചിലെ പട്ടേല്‍ വെല്‍ഫയര്‍ കൊവിഡ് ആശുപത്രിയിലാണ് ദുരന്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അഗ്നിശമന സേനയും നാട്ടുകാരും സ്ഥവത്തെത്തി വാര്‍ഡിലുണ്ടായിരുന്ന 50 പേരെ പുറത്തെത്തിച്ചു. ഇവരെ ഉടന്‍തന്നെ സമീപത്തെ മറ്റൊരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായാണ് വിവരം.
പുലര്‍ച്ചെ ഒരു മണിയോടെ ആശുപത്രി കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്‌ലോറില്‍ നിന്നും തീവ്ര പരിചരണ വിഭാഗത്തിലേക്ക് തീ പടര്‍ന്ന് കയറുകയായിരുന്നു. നാല് നിലകളുള്ള കൊവിഡ് ആശുപത്രി ഭറൂച്ച് ജംബുസാര്‍ ദേശീയ പാതയിലാണ് സ്ഥിതിചെയ്യുന്നത്. തീപിടുത്തമുണ്ടായി ഒരു മണിക്കൂറിനുശേഷമാണ് തീ നിയന്ത്രണമാക്കാന്‍ സാധിച്ചത്.
കോവിഡ് വാർഡിലുണ്ടായിരുന്ന 12 രോഗികൾ പുക ശ്വസിച്ചും തീപൊള്ളലേറ്റുമാണ് മരിച്ചതെന്ന് ഭറൂച്ച് എസ് പി രാജേന്ദ്രസിങ് ചുഡസാമ പറഞ്ഞു. ബാക്കിയുള്ള ആറുപേർ മരിച്ചത് ആശുപത്രിയിൽ വെച്ചാണോ അതോ മറ്റ് ആശുപത്രികളിലേക്ക് മാറ്റിയതിന് ശേഷമാണോ എന്ന കാര്യത്തിൽ വ്യക്തതയില്ലെന്നും അദ്ദേഹം പറഞ്ഞു. രക്ഷപ്പെടുത്തിയ 50 ഓളം രോഗികളെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്.