കൊടകര ഹവാല കവർച്ച കേസിൽ അബ്കാരി ധർമരാജനെയും യുവമോർച്ച നേതാവ് സുനിൽ നായിക്കിനെയും പൊലീസ് വീണ്ടും ചോദ്യം ചെയ്യും. ഇരുവരുടെ മൊഴി ഫോൺവഴി കഴിഞ്ഞ ദിവസം പൊലീസ് രേഖപ്പെടുത്തിയിരുന്നു. ഈ മൊഴി പരിശോധിച്ച ശേഷമായിരിക്കും വിശദമായ ചോദ്യം ചെയ്യൽ. കോഴിക്കോട്ടെ അബ്കാരിയായ ധർമരാജന്റെ 25 ലക്ഷം രൂപ തട്ടിയെടുത്തതായണ് പരാതി എന്നാൽ ഇതിൽ കൂടുതൽ പണം ഉണ്ടെന്നാണ് പൊലീസ് പറയുന്നത്.
ധർമരാജനും നായിക്കിനും ബിജെപി സംസ്ഥാന നേതൃത്വവുമായി അടുത്ത ബന്ധമാണുള്ളത്. ഹവാല പണം കടത്തിയതിന് പിന്നിലെ രാഷ്ട്രീയ ബന്ധം ഇവരെ വിശദമായി ചോദ്യം ചെയ്താൽ പുറത്തുവരുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്.
ധർമാരാജനുമായി ഏറെക്കാലമായി ബിസിനസ്സ് ബന്ധം ഉണ്ടെന്ന് സുനിൽ നായിക്ക് പറഞ്ഞിരുന്നു. കേസിൽ പിടിയിൽ ആവാനുള്ള അഞ്ച് പേർക്കായി തിരച്ചിൽ തുടരുകയാണ്. ഇവരെ കണ്ടെത്താൻ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
കൊടകര ഹവാല പണം കവർന്നത് ഗൗരവമായി അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കള്ളപ്പണം തെരഞ്ഞെടുപ്പിൽ ബിജെപിയും സിപിഎമ്മും വ്യാപകമായി ഉപയോഗിച്ചിണ്ടെന്ന് ചെന്നിത്തല പറഞ്ഞു. പിടിച്ചെടുത്തത് ആരുടെ പണമാണെന്ന് പൊലീസ് തുറന്ന് പറയാത്തത് എന്തുകൊണ്ടാണെന്നും ചെന്നിത്തലചോദിച്ചു. ബിജെപിയുടെയും സിപിഎമ്മിന്റെയും പ്രചാരണം ഇത്തരം കള്ളപ്പണം കൊണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു.