കൊടകര കുഴൽപ്പണക്കേസ് ബിജെപി-ആർഎസ്എസ് നേതാക്കളിലേക്ക്. കേസുമായി ബന്ധപ്പെട്ട് യുവമോർച്ച നേതാവ് സുനിൽ നായിക്കിനെ പൊലീസ് ചോദ്യം ചെയ്തു. ബിജെപിയുടെ മുൻ കോഴിക്കോട് ജില്ലാ ട്രഷററാണ് നായിക്ക്. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനുമായി ഏറെ അടുപ്പമുള്ളയാളാണ് നായിക്ക്. കേസിൽ ഇന്ന് ഒരാളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. അലി എന്നയാളാണ് അറസ്റ്റിലായത്.
കേസിലെ പരാതിക്കാരനായ കോഴിക്കോട്ടെ അബ്കാരി ധര്‍മരാജന് ആര്‍എസ്എസ് ബന്ധമുണ്ടെന്ന് തൃശ്ശൂര്‍ എസ് പി ജി പൂങ്കുഴലി മാധ്യമങ്ങളോട് പറഞ്ഞു. നായിക്കിന് ധർമരാജനാണ് പണം നൽകിയത്. ധർമരാജന്റെ സഹായി ജംഷീറാണ് പണം കവർന്നതായി പൊലീസിൽ പരാതി നൽകിയത്. ഷംജീറിന്റെ ഡ്രൈവർ റഷീദാണ് കുഴൽപ്പണം കടത്തുന്നതായി പൊലീസിന് വിവരം ചോർത്തി നൽകിയത്.ഭൂമിയിടപാടിന് പണം കടത്തിയെന്നാണ് ധർമരാജൻ പൊലീസിനോട് പറഞ്ഞത്.
കേസിൽ 5 പേരെകൂടി പിടികൂടാനുണ്ട്. ഇവർക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇവരെ പിടികൂടിയാൽ പ്രതികളുടെ രാഷ്ട്രീയ ബന്ധം സംബന്ധിച്ച് കൂടുതൽ വിവരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.താൻ ആർഎസ്എസ് പ്രവർത്തകനാണെന്നും സുനിൽ നായിക്കുമായി ഏറെക്കാലമായി ബിസിനസ് ബന്ധമുണ്ടെന്നും ധർമരാജൻ വ്യക്തമാക്കി.
ധര്‍മരാജന്‍ കൊടുത്തുവിട്ട 25 ലക്ഷം രൂപ കൊടകരയില്‍ വ്യാജ വാഹനാപകടമുണ്ടാക്കി തട്ടിയെടുത്തു എന്നാണ് പരാതി. പൊലീസ് നടത്തിയ അന്വേഷണത്തില്‍ കാറില്‍ മൂന്നരക്കോടി രൂപ ഉണ്ടായിരുന്നതായി കണ്ടെത്തിയിരുന്നു. സംഭവത്തില്‍ ഏഴുപേരെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തു.