സംസ്ഥാനത്ത് ഇടതുമുന്നണി സര്‍ക്കാരിന് തുടര്‍ഭരണമുണ്ടാകുമോ എന്ന ചോദ്യത്തിന് ചെറുചിരിയോടെ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. 'അതിനെപ്പറ്റി നമ്മൾ ഇപ്പോ പറഞ്ഞിട്ട്, ആരെങ്കിലും മനപ്പായസം ഉണ്ണുന്നവർക്ക് വിഷമം ഉണ്ടാക്കേണ്ടല്ലോ. അത് നമുക്ക് മൂന്നാം തിയതി നല്ല നിലയ്ക്ക് തന്നെ കാണാം' എന്നായിരുന്നു ആത്മവിശ്വാസത്തോടെയുള്ള മറുപടി. വാക്സീൻ നൽകുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ച പണമെവിടെയെന്ന് പ്രതിപക്ഷനേതാവ് ചോദിച്ചത് ചൂണ്ടിക്കാട്ടിയ മാധ്യമ പ്രവർത്തകനോടും തനത് ശൈലിയിലായിരുന്നു മുഖ്യൻ മറുപടി പറഞ്ഞത് ' പണമെവിടെ എന്ന് ചോദിച്ചാൽ!, ആവശ്യമുള്ളപ്പോൾ പണം വരും, അതു തന്നെയാണ് മറുപടി' മുഖ്യമന്ത്രി പറഞ്ഞുനിർത്തി.
അതേസമയം, സംസ്ഥാനത്തെ 18 മുതല്‍ 45 വയസ് വരെ പ്രായമുള്ളവര്‍ക്കും രണ്ടു ഡോസ് വാക്‌സിന്‍ സൗജന്യമായി തന്നെ നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിന് വേണ്ടി ഒരു കോടി ഡോസ് വാക്‌സിന്‍ വില കൊടുത്ത് വാങ്ങുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
കേന്ദ്ര സര്‍ക്കാരിനും സംസ്ഥാനങ്ങള്‍ക്കും നല്‍കുമ്പോള്‍ വ്യത്യസ്ത വില ഈടാക്കുന്നതിന് രാജ്യത്തെ രണ്ട് വാക്‌സിന്‍ നിര്‍മ്മാണ കമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുകയാണ്. ഈ നയവും തിരുത്തണം. കേന്ദ്രത്തിനു നല്‍കുന്ന അതേ വിലയ്ക്ക് സംസ്ഥാനങ്ങള്‍ക്കും വാക്‌സിന്‍ ലഭിക്കും എന്ന് ഉറപ്പാക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.