ജനീവ: കൊവിഡ് വാക്സിന്‍ വിതരണത്തില്‍ ഭീകര അസമത്വമാണെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). സമ്പന്ന രാജ്യങ്ങളെ അപേക്ഷിച്ച് ദരിദ്ര രാജ്യങ്ങളില്‍ വാക്സിന്‍ എത്തുക പോലും ചെയ്യുന്നില്ല എന്നത് അത്യന്തം ഭീതിതമായ കാര്യമാണെന്ന് ഡബ്ല്യുഎച്ച്ഒ പറയുന്നു. എല്ലാ രാജ്യങ്ങളിലും ശനിയാഴ്ചയോടെ വാക്സിനേഷൻ പരിപാടികൾ ഊര്‍ജിതമാക്കുകയെന്ന ലക്ഷ്യം നടക്കില്ലെന്നും ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.
ദരിദ്ര രാജ്യങ്ങളില്‍ വാക്സിന്‍ വിതരണം ശക്തമാക്കാന്‍ 'കോവാക്സ് പദ്ധതി'തന്നെ ഡബ്ല്യുഎച്ച്ഒ തയ്യാറാക്കിയിരുന്നു. എന്നാല്‍ അതൊന്നും ഫലപ്രദമായി നടപ്പാക്കാന്‍ കഴിയുന്നില്ല. ഈ പദ്ധതി പ്രകാരം ഇതുവരെ നൂറോളം രാജ്യങ്ങളിലേക്ക് 38 ദശലക്ഷത്തിലധികം ഡോസുകൾ എത്തിച്ചിട്ടുണ്ട്. 190 രാജ്യങ്ങളിലെ ആളുകൾക്ക് ഒരു വർഷത്തിനുള്ളിൽ രണ്ട് ബില്യൺ ഡോസുകൾ വിതരണം ചെയ്യാനാണ് കോവാക്സ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പ്രത്യേകിച്ചും, സമ്പന്ന രാജ്യങ്ങളില്‍ വാക്സിന്‍ വിതരണം ചെയ്യുന്ന അതേ സമയത്തുതന്നെ 92 ദരിദ്ര രാജ്യങ്ങളിലും വിതരണം ചെയ്യണമെന്നായിരുന്നു കരുതിയിരുന്നത്.
എന്നാല്‍, ഉയർന്ന വരുമാനമുള്ള രാജ്യങ്ങളിൽ ശരാശരി നാലിൽ ഒരാൾക്ക് വാക്സിന്‍ ലഭിക്കുമ്പോള്‍ താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളിൽ അത് അഞ്ഞൂറില്‍ ഒന്ന് എന്നതരത്തില്‍ കുറഞ്ഞുവെന്നാണ് ഡബ്ല്യുഎച്ച്ഒയുടെ കണ്ടെത്തല്‍. 'കോവാക്സ് പദ്ധതി' ഗൌനിക്കാതെ വാക്സിന്‍ നിര്‍മ്മാണ കമ്പനികളും മുതലാളിത്ത രാജ്യങ്ങളും സ്വന്തം നിലക്ക് വാക്സിന്‍ വിതരണം നടത്തുന്നതാണ് അസമത്വം ഇത്രയും ഭീകരമാകാന്‍ കാരണമെന്ന് ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.