ഇക്കഴിഞ്ഞ അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലും റഷ്യൻ ഇടപെടല്‍ ഉണ്ടായതായി പ്രസിഡന്‍റ് ജോ ബൈഡന്‍. തിരഞ്ഞെടുപ്പുഫലം ട്രംപിന് അനുകൂലമാക്കാനുളള ശ്രമങ്ങൾ നടന്നതു പുടിന്റെ അറിവോടെയാണെന്നാണു നാഷണൽ ഇന്റലിജന്‍സ് ഡയറക്ടർ അവ്റിൽ ഹെയ്നസ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്. അതോടെ, റഷ്യയ്ക്കെതിരെ ജോ ബൈഡൻ ഭരണകൂടം ഉപരോധം പ്രഖ്യാപിച്ചേക്കുമെന്ന് യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
റിപ്പോര്‍ട്ടിന്‍റെ പശ്ചാത്തലത്തില്‍ യു.എസ് ടെലിവിഷൻ ചാനലായ എ.ബി.സി ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ബൈഡന്‍ റഷ്യക്കെതിരെ ശക്തമായ നിലപാടെടുത്തത്. പ്രതിപക്ഷ നേതാവ് അലക്സി നാവൽനിക്ക് വിഷം നൽകി കൊലപാതകശ്രമം നടത്തിയ സംഭവത്തിൽ പുടിൻ കൊലയാളിയാണെന്ന് കരുതുന്നുണ്ടോയെന്ന് ചോദിച്ചപ്പോൾ അതേ എന്നായിരുന്നു ബൈഡന്‍റെ മറുപടി. അതിന് പുടിന്‍ വലിയ വില നല്‍കേണ്ടി വരുമെന്നും അദ്ദേഹം തുറന്നടിച്ചു.
പ്രസിഡന്റ് സ്ഥാനാർഥിയായി നറുക്കുവീഴും മുൻപുതന്നെ ജോ ബൈഡനെതിരെ തെറ്റായ വിവരങ്ങൾ പറഞ്ഞു പരത്താൻ റിപ്പക്കൻ പാർട്ടിക്കാരനായ ട്രംപിന്റെ പ്രചാരണസംഘം ഉദ്യോഗസ്ഥരെ റഷ്യൻ സർക്കാർ സ്വാധീനിച്ചെന്നും നാഷണൽ ഇന്റലിജന്‍സ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ബൈഡന്‍റെ പ്രസ്താവനയോടെ അമേരിക്ക-റഷ്യ ബന്ധം കൂടുതല്‍ വഷളായി. ആരോപണങ്ങളെല്ലാം തള്ളിക്കളഞ്ഞ റഷ്യ അമേരിക്കയിലെ റഷ്യൻ അംബാസഡർ അനറ്റോലി അന്റാേനോവിനെ മോസ്കോയിലേക്ക് തിരിച്ചുവിളിക്കുകയും ചെയ്തു.