ഇറ്റലിയിൽ നിന്ന് ദുബായ് വഴി കൊച്ചിയിലെത്തിയ മൂന്നു വയസ്സ് മാത്രം പ്രായമുള്ള കുഞ്ഞിനും കൊറോണ. ഇന്ത്യയില്‍ ആദ്യമായാണ് ഒരു കുട്ടിയില്‍ കോവിഡ്-19 സ്ഥിരീകരിക്കുന്നത്. കുഞ്ഞിന്‍റെ ആരോഗ്യനില തൃപ്തികരമാണ്. ഇതോടെ കേരളത്തില്‍ കൊറോണ ബാധിച്ചവരുടെ എണ്ണം ആറായി.
മാതാപിതാക്കളും കുട്ടിയും ഇറ്റലിയില്‍നിന്ന് മാർച്ച് 7-നാണ് കൊച്ചിയിലെത്തിയത്. കുട്ടിയുടെ അമ്മ ഇറ്റലിയില്‍ നഴ്സ് ആണ്. വിമാനത്താവളത്തിൽ വെച്ച് നടത്തിയ പരിശോധനക്കിടെയാണ് കുട്ടിയ്ക്ക് പനിയുള്ളതായി കണ്ടെത്തിയത്. തുടർന്ന് കുട്ടിയെ എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും സാമ്പിളുകൾ ശേഖരിക്കുകയും ചെയ്തു. കുട്ടിയുമായി സമ്പര്‍ക്കം പുലര്‍ത്താന്‍ സാധ്യതയുള്ള എല്ലാ യാത്രക്കാരെയും എയർലൈൻ ക്രൂ അംഗങ്ങളെയും ബന്ധപ്പെടാൻ ഉദ്യോഗസ്ഥർ ആരംഭിക്കുന്നതിനിടെയാണ് കുട്ടിക്ക് കോവിഡ്-19 സ്ഥിരീകരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ട് ഇന്ന് രാവിലെ പുറത്തുവന്നത്.
കുട്ടിയുടെ മാതാപിതാക്കളും നിരീക്ഷണത്തിലാണ്. അവരുടെ സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. കുട്ടിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ ഏതാനും ചിലരെ തിരിച്ചറിഞ്ഞതായും അവര്‍ നിരീക്ഷണത്തിലാണെന്നും സർക്കാർ അറിയിച്ചു. മാർച്ച് 7 ന് എമിറേറ്റ്സ് ഫ്ലൈറ്റ് നമ്പർ ഇകെ 530 ൽ യാത്ര ചെയ്തവരേയാണ് നിരീക്ഷിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്.
അതേസമയം, പത്തനംതിട്ട ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കൊറോണ ജാഗ്രതയുടെ ഭാഗമായി മൂന്നു ദിവസത്തേക്ക് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. ഈ മാസം 10 - ന് (ചൊവ്വ) നടക്കാനിരിക്കുന്ന എസ്.എസ്,എല്‍.സി. പരീക്ഷക്ക് മാറ്റമുണ്ടാവില്ല. അംഗന്‍ വാടി, പോളിടെക്നിക്, പ്രൊഫഷണല്‍ കോളേജുകള്‍ തുടങ്ങി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ ( തിങ്കള്‍)മുതല്‍ 11-ാം തീയതി വരെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
രോഗലക്ഷണങ്ങള്‍ ഉള്ള കുട്ടികള്‍ എസ്.എസ്,എല്‍.സി.പരീക്ഷ എഴുതാന്‍ പാടില്ല.പ്ലസ് ടു,സേ പരീക്ഷകളെയും അവധി ബാധിക്കില്ല. പരീക്ഷാ കേന്ദ്രങ്ങളില്‍ മാസ്ക്കും സാനിടൈസറും ലഭ്യമാക്കും. സര്‍ക്കാര്‍ സ്കൂളുകളില്‍ മാസ്ക്കും സാനിടൈസറും ലഭ്യമാക്കാനുള്ള ചുമതല പി.ടി.എ ക്കാണ്.സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഈ ചട്ടം കര്‍ശനമായി പാലിക്കണമെന്നണു നിര്‍ദ്ദേശം