ലാസ്റ്റ് ഗ്രേഡ് തസ്‍തികയിലെ പി.എസ്.സി റാങ്ക് പട്ടികയുടെ കാലാവധി നീട്ടേണ്ടതില്ലെന്ന് മന്ത്രിസഭാ യോഗത്തിന്‍റെ തീരുമാനം. കൂടാതെ, ടൂറിസം വകുപ്പിലേയും നിര്‍മിതി കേന്ദ്രത്തിലേയും താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനും തീരുമാനമായി. 10 വര്‍ഷം ജോലി ചെയ്ത താത്കാലിക ജീവനക്കാര്‍ക്കാണ് സ്ഥിരനിയമനം. മറ്റു ചില വകുപ്പുകളിലും സ്ഥിരപ്പെടുത്തല്‍ നടന്നിട്ടുണ്ട്. ആകെ 150-ഓളം പേരെ സ്ഥിരപ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്നാണ് വിവരം.
ടൂറിസം വകുപ്പില്‍, പി.എസ്.സി. വഴി നിയമനം നല്‍കുന്ന തസ്തികകളില്‍ അല്ല സ്ഥിരപ്പെടുത്തല്‍ നടത്തിയിരിക്കുന്നതെന്നും അതിനാല്‍ ഇതില്‍ പുതുമയില്ലെന്നുമാണ് സര്‍ക്കാര്‍ പറയുന്നത്. ഉദ്യോഗാര്‍ഥികളുടെ സമരം മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ചയായില്ല. താല്ക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നത് സംബന്ധിച്ച് പരിശോധിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം, തലസ്ഥാനത്ത് ഉദ്യോഗാർത്ഥികളുടേയും യുവജനസംഘടനകളുടെ പ്രതിഷേധം ശക്തമാകുകയാണ്. റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ 22 മുതൽ അനിശ്ചിതകാല നിരാഹാര സമരം പ്രഖ്യാപിച്ചിട്ടുണ്ട്. അതിനിടെ ശയനപ്രദക്ഷിണ സമരത്തിലും പ്രതീകാത്മക ആത്മഹത്യയിലും പങ്കെടുത്തു സമര നേതാവ് ലയ രാജേഷ് ഉൾപ്പെടെ ഒട്ടേറെപ്പേർ കുഴഞ്ഞു വീണു. ഇവരെ ആശുപത്രിയിലാക്കി.