വീണ്ടും വീട്ടുതടങ്കലിലെന്ന് ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള. ട്വിറ്ററിലൂടെയാണ് പിതാവും സഹോദരിയും താനും വീട്ടുതടങ്കലിലാണെന്ന വാര്‍ത്ത ഒമര്‍ അബ്ദുളള പുറത്തുവിട്ടത്. വീടിനു പുറത്ത് പാര്‍ക്ക് ചെയ്തിരിക്കുന്ന പോലീസ് വാഹനങ്ങളുടെ ചിത്രവും ട്വീറ്റ് ചെയ്തിട്ടുണ്ട്. ജമ്മു കശ്മീർ ലഫ്. ഗവർണറെയും ട്വീറ്റിൽ ടാഗ് ചെയ്തിട്ടുണ്ട്. എന്നാൽ പുൽവാമ ആക്രമണത്തിന്റെ രണ്ടാം വാർഷികം കണക്കിലെടുത്ത് വിഐപികൾ ഉൾപ്പെടെയുള്ളവരുടെ സുരക്ഷ കൂട്ടിയിരിക്കുകയാണ് എന്നാണ് ശ്രീനഗർ പൊലീസ് നൽകുന്ന വിശദീകരണം. വീട് വിട്ട് പുറത്തേക്ക് പോകരുതെന്ന് എല്ലാവര്‍ക്കും നിര്‍ദേശമുണ്ടെന്നും ഇതിന്റെ ഭാഗമായി സുരക്ഷ വര്‍ധിപ്പിച്ചതാണെന്നുമാണ് പോലീസ് പറയുന്നത്.
'2019 ഓഗസ്റ്റിന് ശേഷമുള്ള പുതിയ ജമ്മു കശ്മീര്‍ ഇങ്ങനെയാണ്. ഒരു വിശദീകരണവും നല്‍കാതെ ഞങ്ങളെ വീടുകളില്‍ തടവിലാക്കിയിരിക്കുകയാണ്. സിറ്റിങ് എം.പി. കൂടിയായ എന്റെ പിതാവിനെയും എന്നെയും എന്റെ വീട്ടില്‍ തടവിലാക്കിയിരുന്നത് ദൗര്‍ഭാഗ്യകരമാണ്. എന്റെ സഹോദരിയെയും കുട്ടികളെയും അവരുടെ വീട്ടിലും തടവിലാക്കിയിരിക്കുകയാണ്' - ഒമര്‍ അബ്ദുളള ട്വീറ്റില്‍ ആരോപിച്ചു. കാശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളയുന്നതിന് മുന്നോടിയായി ഒമർ അബ്ദുള്ളയെ 173 ദിവസത്തോളം വീട്ടുതടങ്കലിലാക്കിയിരുന്നു.