കാപിറ്റോള്‍ കലാപത്തിന് പ്രേരിപ്പിച്ചുവെന്ന കുറ്റത്തിൽഅമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കുറ്റവിമുക്തന്‍. പ്രമേയത്തെ 57 പേര്‍ അനുകൂലിച്ചെങ്കിലും മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനാല്‍ കുറ്റക്കാരനെന്ന് വിധിക്കാനായില്ല. 50 ഡമോക്രാറ്റ് അംഗങ്ങള്‍ക്കു പുറമേ 7 റിപ്പബ്ലിക്കൻ അംഗങ്ങളും ട്രംപിനെതിരെ വോട്ടു ചെയ്തു. കുറ്റം ചുമത്തി ശിക്ഷവിധിക്കാൻ സെനറ്റില്‍ മൂന്നിൽ രണ്ടു ഭൂരിപക്ഷമായ 67 വോട്ടു വേണമായിരുന്നു. പാർലമെന്റ് മന്ദിരത്തിനുനേരെ കലാപകാരികൾ ആക്രമണം നടത്തിയതിന് കാരണക്കാരൻ ട്രംപാണെന്ന ആരോപണമാണ് 5 ദിവസം നീണ്ട കുറ്റവിചാരണയ്ക്ക് ശേഷം സെനറ്റ് തള്ളിയത്.
ഇത് രണ്ടാം തവണയാണ് സെനറ്റ് ട്രംപിനെ കുറ്റവിമുക്തനാക്കുന്നത്. 2019 ഡിസംബറിലും ഈ വര്‍ഷം ജനവരി 13നും ജനപ്രതിനിധി സഭ ട്രംപിനെ ഇംപീച്ച് ചെയ്തിരുന്നു. യുക്രെയ്ൻ പ്രസിഡന്റുമായി ഗൂഢാലോചന നടത്തി ഡമോക്രാറ്റ് നേതാവ് ജോ ബൈഡനെതിരെ കേസന്വേഷണത്തിനു ശ്രമിച്ചെന്ന ആരോപണത്തിലായിരുന്നു ട്രംപിന്റെ ആദ്യത്തെ കുറ്റവിചാരണ.
അതേസമയം, ക്യാപിറ്റോൾ കലാപം നടത്തിയ തന്റെ അനുയായികളെ ഇംപീച്ച്‌മെന്റ് വിചാരണയിൽ ഡോണൾഡ് ട്രംപ് തള്ളിപ്പറഞ്ഞു. ക്യാപിറ്റോളിൽ നടന്ന അരാജകത്വത്തെ പിന്തുണയ്‌ക്കുന്ന ആളല്ലെന്നും ക്രമ സമാധാനത്തിനൊപ്പമാണെന്നും ട്രംപിന്റെ അഭിഭാഷകൻ ബ്രൂസ് കാസ്റ്റർ അവകാശപ്പെട്ടു. ട്രംപിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങളിൽ തെളിവില്ല. രാഷ്ട്രീയ എതിരാളിയെ ഇല്ലാതാക്കാനാണ് ഡെമോക്രാറ്റുകളുടെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.