സൗദി അറേബ്യയില്‍ രാജകുടുംബത്തിലെ മൂന്ന് മുതിർന്ന അംഗങ്ങൾ അകാരണമായി തടവിലാക്കപ്പെട്ടിരിക്കുകയാണെന്ന് യു.എസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഏറ്റവും സ്വാധീനമുള്ള രണ്ട് വ്യക്തികളെയടക്കം തടവിലാക്കിയത്തില്‍ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന് വ്യക്തമായ പങ്കുണ്ടെന്നാണ് ആരോപണം. 2017-ൽ സൗദിയിലെ സൗദി രാജകുടുംബാംഗങ്ങളും മന്ത്രിമാരും ബിസിനസുകാരും അടക്കം ഡസൻ കണക്കിന് വിവിഐപികളെ തടവിലാക്കാന്‍ മുഹമ്മദ് ബിൻ സൽമാന്‍ ഉത്തരവിട്ടിരുന്നു. 2016-ലാണ് അദ്ദേഹത്തെ കിരീടാവകാശിയായി വാഴിക്കുന്നത്.
മാസ്കും കറുത്ത വസ്ത്രവും ധരിച്ച കാവല്‍ ഭടന്മാര്‍ രാജകുടുംബാംഗങ്ങളുടെ വീടുകളിൽ തിരച്ചിൽ നടത്തിയതായി 'വാൾസ്ട്രീറ്റ് ജേണൽ' റിപ്പോര്‍ട്ട് ചെയ്യുന്നു. വാര്‍ത്ത ശരിയാണെങ്കില്‍ സല്‍മാന്‍ അധികാരത്തില്‍ തന്‍റെ പിടിമുറുക്കി തുടങ്ങിയെന്ന് വേണം അനുമാനിക്കാന്‍. രാജ്യ സ്ഥാപകനായ അബ്ദുല്‍ അസിസ് രാജാവിന്‍റെ അവസാനത്തെ പുത്രന്മാരിൽ ഒരാളാണ് പ്രിൻസ് അഹമ്മദ് ബിൻ അബ്ദുല്‍ അസിസ്. യഥാര്‍ത്ഥത്തില്‍ അധികാരമേറ്റെടുക്കേണ്ട മുഹമ്മദ് ബിൻ നായിഫ് ആണ് മറ്റൊരാള്‍. 2000-കളിൽ ആഭ്യന്തരമന്ത്രിയായിരുന്ന അദ്ദേഹമാണ് അക്കാലത്തെ അൽ-ക്വയ്ദയുമായുള്ള യുദ്ധത്തിന് നേതൃത്വം നല്‍കിയത്. അമേരിക്കന്‍ മാധ്യമ വാര്‍ത്തകളെ കുറിച്ച് സൗദി ഭരണകൂടം ഇതുവരെ പ്രതികരിച്ചിട്ടില്ല.