വിദേശ ജയിലുകളിൽ 8,330 ഇന്ത്യൻ തടവുകാരുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം. അവരില്‍ ഭൂരിഭാഗവും യുഎഇ, സൗദി അറേബ്യ, കുവൈറ്റ് തുടങ്ങിയ ഗൾഫ് രാജ്യങ്ങളിലെ ജയിലുകളിലാണ് കഴിയുന്നത്. ഈ ഇന്ത്യൻ തടവുകാരുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും കേന്ദ്ര സർക്കാർ മുന്തിയ പരിഗണന നല്‍കുമെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ രാജ്യസഭയിൽ പറഞ്ഞു. സിപിഐ എംപി ബിനോയ് വിശ്വത്തിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. വിദേശ ജയിലുകളിൽ കഴിയുന്ന ഇന്ത്യൻ പൗരന്മാരെ മോചിപ്പിക്കുന്നതിനും തിരിച്ചയക്കുന്നതിനുമുള്ള വഴികള്‍ അതാതു രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികള്‍ കേന്ദ്രീകരിച്ച് നടക്കുന്നുണ്ടെന്ന് വി. മുരളീധരൻ വ്യക്തമാക്കി.
പുറത്തുവിട്ട കണക്കുകൾ പ്രകാരം ബഹ്‌റൈൻ, കുവൈറ്റ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് എന്നിവിടങ്ങളിലെ ജയിലുകളിൽ 4,630 ഇന്ത്യൻ തടവുകാരാണുള്ളത്. യുഎഇയിലാണ് ഏറ്റവും കൂടുതൽ (1,611). നേപ്പാളിൽ 1,222 ഇന്ത്യൻ തടവുകാരുണ്ട്. പാക്കിസ്ഥാനിൽ 308 പേരും, ചൈനയിൽ 178 പേരും ബംഗ്ലാദേശിൽ 60 പേരും ശ്രീലങ്കയിൽ 20 പേരുമാണ് തടവിലുള്ളത്.
ഹോങ്കോംഗ്, യുഎഇ, യുകെ, റഷ്യ, ഇറാൻ, ഖത്തർ എന്നിവയുൾപ്പെടെ 31 രാജ്യങ്ങളുമായി 2018 വരെ തടവുകാരെ കൈമാറുന്നതിനുള്ള കരാര്‍ ഉണ്ടായിരുന്നു. കഴിഞ്ഞ അഞ്ച് വർഷമായി പുതിയ കരാറുകളൊന്നും ഒപ്പുവെച്ചിട്ടില്ല.